തിരുവനന്തപുരം : മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റേത് സാധാരണ ഭരണപരിഷ്‌കാരമായി കാണാന്‍ കഴിയില്ലെന്നും ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിന് അംഗീകാരം നല്‍കുന്നതിലൂടെ സംസ്ഥാനങ്ങളുടെയും അവകാശങ്ങളുടെയും തുല്യനീതിയേയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്‌കാരം എന്ന നിലയില്‍ ചുരുക്കി കാണാനാവില്ല.
അത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയര്‍ന്നിട്ടുള്ളത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്’. മുഖ്യമന്ത്രി വ്യക്തമാക്കി.
‘ജനസംഖ്യയുടെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്‌സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീര്‍ഘകാലത്തേക്ക് ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന സംശയം വ്യാപകമാണ്. ഇതിന്റെ നേരിട്ടുള്ള ആഘാതം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ്. ജനസംഖ്യാ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മുന്നേറി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ച സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്. കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ഒരു ന്യായമായ ഫെഡറല്‍ ക്രമമല്ല. ”ജനസംഖ്യ നിയന്ത്രിച്ചാല്‍ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാല്‍ നേട്ടം” എന്ന സന്ദേശം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ദിശയായി മാറുന്നത് അപകടകരമാണ്.’
ജനാധിപത്യം സംഖ്യകളുടെ ഭൂരിപക്ഷം എന്ന സാങ്കേതികത്വം മാത്രമല്ല. അത് നീതിയുടെയും സമതുലിത പ്രതിനിധാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനില്‍ക്കേണ്ടത്. ഫെഡറല്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ ബഹുമാനവും യുക്തിസഹമായ പ്രാതിനിധ്യവും ഉറപ്പാക്കപ്പെടണം. ഇല്ലെങ്കില്‍, മണ്ഡലപുനര്‍നിര്‍ണയ ബില്‍ രാഷ്ട്രീയ ആധിപത്യം നിയമവിധേയമാക്കാനുള്ള കുറുക്ക് വഴിയായിട്ടായിരിക്കും വിലയിരുത്തപ്പെടുക. കേന്ദ്രസര്‍ക്കാര്‍ ഈ ജനാധിപത്യവിരുദ്ധ നീക്കത്തില്‍ നിന്ന് പിന്മാറണം. മുഖ്യമന്ത്രി പറഞ്ഞു.
































