ബെംഗളൂരു: കർണാടകയിലും പാൻ മസാലയും ഗുട്ട്കയും ഉൾപ്പെടെ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. പാൻ മസാലയിലും ഗുട്ട്കയിലും മാരകമായ ലഹരി പദാർഥങ്ങൾ ചേർക്കുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് നിർത്തിയില്ലെങ്കിൽ എല്ലാവിധത്തിലുമുള്ള പാൻ മസാലയുടെയും ഗുട്ട്കയുടെയും വിൽപ്പന സംസ്ഥാനത്ത് നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ആരോഗ്യസർവകലാശാലയുടെ സ്ഥാപക ദിനാഘോഷത്തിന്റെയും ‘നാശമുക്ത് ഭാരത് അഭിയാൻ’ പദ്ധതിയുടെയും ഭാഗമായി കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാരകമായ ലഹരിപദാർഥങ്ങൾ ചേർത്ത് പാൻ മസാലകളും മറ്റും മയക്കുമരുന്നിന് സമാനമായി ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത്.
ഇത് ശരിയാണെങ്കിൽ ഇത്തരം പ്രവൃത്തികൾ എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ പാൻ മസാലയുടെ വിൽപ്പന നിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ദക്ഷിണേന്ത്യയിൽ കേരളത്തിലും പിന്നാലെ തമിഴ്നാട്ടിലും പാൻ മസാലകളുടെയും ഗുട്ട്കയുടെയും വിൽപ്പന നിരോധിച്ചിരുന്നു. അടുത്തിടെ, മയക്കുമരുന്ന് വ്യാപനത്തിനെതിരേ കേരളത്തിലെ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദേശീയതലത്തിൽ വരെ ശ്രദ്ധനേടുകയുംചെയ്തു. പാൻ മസാല ഉൾപ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കളുടെ വൻ ശേഖരമാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും എക്സൈസും കേരളത്തിലെ വിവിധയിടങ്ങളിൽനിന്നായി പിടികൂടിയത്.





























