തിരുവനന്തപുരം: കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 105 വയസ്സിൽ ഡിജി സാക്ഷരത നേടിയ എറണാകുളം ആശമന്നൂർ സ്വദേശി അബ്ദുള്ള മൗലവി ബാഫഖി മുഖ്യമന്ത്രിയുമായി വീഡിയോ കോളിൽ സംസാരിച്ചു. അബ്ദുല്ല മൗലവിയെ പോലുള്ളവരാണ് സർക്കാരിൻ്റെ കരുത്തെന്ന് വീഡിയോ കോളിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒപ്പം സെൽഫിയും എടുത്തു. ഇത് അഭിമാന മുഹൂർത്തത്തിന്റെ സന്ദർഭം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്താകെയുള്ള മലയാളികൾ അഭിമാന പുളകിതമാകുന്ന നേട്ടമാണ് നമ്മുടെ നാട് നേടിയിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനം എന്ന നിലയിലേക്ക് കേരളം ഉയർന്നിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ച മുഴുവൻ പേരെയും അഭിനന്ദിക്കുന്നു.
നാം നേടിയ സമ്പൂർണ്ണ സാക്ഷരത രാജ്യത്തിന് മാതൃകയായിരുന്നു. എങ്ങനെ ഇതുപോലെയുള്ള നേട്ടങ്ങൾ കേരളത്തിന് സ്വന്തമാക്കാൻ കഴിയുന്നു എന്നുള്ളത് പലരും ആശ്ചര്യപ്പെടാറുണ്ട്. അത് നമുക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതയാണ്. 1991 ഏപ്രിൽ സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപനം നടത്തുമ്പോൾ അന്ന് സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ ആയിരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾക്ക് നാടാകെ ഒന്നായി നീങ്ങേണ്ടതുണ്ട്. എല്ലാവരെയും സഹകരിപ്പിക്കുകയും ഉൾച്ചേർക്കുകയും വേണം. ആ ദൗത്യം കൃത്യമായി ഏറ്റെടുക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ് അന്ന് അത് വിജയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.






























