ദില്ലി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ (എസ് ഐ ആർ) സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ തേടി മുഖ്യമന്ത്രി മമത ബാനർജി ഹർജി നൽകി. സംസ്ഥാനത്തെ എസ് ഐ ആർ നടപടികളിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനർജി പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തെ ആദ്യം മുതൽ തന്നെ ശക്തമായി എതിർക്കുന്ന നിലപാടാണ് മമത ബാനർജി സ്വീകരിച്ചിട്ടുള്ളത്. വ്യാപകമായ നിലയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമുള്ള നിലപാടാണ് തൃണമൂലും പങ്കുവച്ചിട്ടുള്ളത്. അതിനിടയിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് സുപ്രീം കോടതിയിൽ നിയമപോരാട്ടത്തിനെത്തുന്നത് ശ്രദ്ധേയമാണ്.






























