തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോൺഗ്രസിന് പരിഹസിക്കാൻ വരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജിപിയുമായി സഖ്യത്തിലായ സംഭവത്തിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു വി ഡി സതീശൻ. നരേന്ദ്ര മോദി എവിടെ ഒപ്പിടാൻ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വി ഡി സതീശൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല എന്ന് വിചാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. തോൽവിയെ കുറിച്ചാണ് പഠിക്കേണ്ടത്. ഒന്നും കിട്ടാത്തതുകൊണ്ടാണ് മറ്റത്തൂരിനെ കുറിച്ച് പറയുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. മറ്റത്തൂരിൽ ആരും രാജിവെച്ച് ബിജെപിയിൽ ചേർന്നിട്ടില്ല. വിമതനായ ആളെ പിന്തുണക്കുകയാണ് ചെയ്തത്. പാർട്ടിയുമായി ആലോചിക്കാതെ തീരുമാനം എടുത്തതിനാണ് അവർക്കെതിരെ നടപടിയെടുത്തതെന്ന് വിഡി സതീശൻ വിശദീകരിച്ചു. ബിജെപിയിൽ ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്ന് അദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഏക ആള് എംവി ഗോവിന്ദൻ മാത്രമാണ്. ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. സിപിഐഎമ്മിനെയും പിണറായി വിജയനെയും കുറിച്ച് മിണ്ടാൻ പാടില്ല. മിണ്ടിയാൽ വീട്ടിൽ പോലീസ് വരുമെന്ന് വിഡി സതീശൻ വിമർശിച്ചു.





























