കണ്ണൂർ: പഴയ ചുവപ്പുനാടകളുടെ കെട്ടുപാടുകളെ അറുത്തുമാറ്റി, കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതി, സംരംഭക സൗഹൃദപരമായ ഒരു സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കണ്ണൂർ ചൊവ്വയിലെ കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാം ഘട്ട ആധുനികവത്കരണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായ മേഖലയിലെ മാറ്റങ്ങൾ യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും വ്യക്തമായ ആസൂത്രണത്തിന്റെയും നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലുകളുടെയും ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്താണ്, 2019ൽ, കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാംഘട്ട നവീകരണ പദ്ധതിക്ക് തുടക്കമിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
20.68 കോടി രൂപ ചെലവിൽ ഈ സ്ഥാപനത്തിന്റെ ഭാവിയിലേക്കുള്ള വാതിൽ തുറക്കുന്ന ആധുനികവത്കരണമാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. 40 ലേറെ വർഷം പഴക്കമുള്ള ഇവിടുത്തെ യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ പൂർണമായും ഓട്ടോമാറ്റിക്കാണ്. ഇതുവഴി പ്രതിദിനം മൂന്ന് ടൺ നൂൽ ഉൽപാദിപ്പിക്കുന്ന സ്ഥാനത്ത് ഇനി മുതൽ നാല് ടൺ നൂൽ ഉൽപാദിപ്പിക്കാനാകും. അതായത് ഈ സ്ഥാപനത്തിന്റെ ഉല്പാദനക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുന്നതിന് ഈ നവീകരണ പ്രവൃത്തി വഴിതെളിക്കും. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ. ഇവിടെ ഉത്പാദിപ്പിക്കുന്ന നൂൽ മികച്ച ഗുണനിലവാരമുള്ളതായതിനാൽ, ഉൽപന്നം കെട്ടിക്കിടക്കുന്ന അവസ്ഥയുമില്ല. നമ്മുടെ സ്‌കൂൾ യൂണിഫോമിനുള്ള നൂൽ ഇവിടെ നിന്നാണ് കൊടുക്കുന്നത്. മാത്രമല്ല, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. ഉൽപാദനം വർധിക്കുന്നതോടുകൂടി കൂടുതൽ വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടത്തണം.





























