തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ കേരളത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. രാജ്യത്ത് നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിൽ സംസ്ഥാനത്ത് പെട്ടെന്ന് നികുതി ഇളവ് പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കിയത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ പൂർണ സഭാ സമ്മേളനത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മെയ് 15 മുതൽ നാല് തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചത്.
നിരന്തരമായ ഈ വിലവർധനവ് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും സാമൂഹിക-സാമ്പത്തിക മേഖലകളിലും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയ ശേഷം മാത്രമേ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ സാധിക്കൂ. ഇന്ധനവിലയിലുള്ള ഈ അനിശ്ചിതത്വം അവസാനിച്ചാൽ മാത്രമേ സർക്കാരിന് കൃത്യമായ തീരുമാനമെടുക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.നികുതി കുറയ്ക്കുന്ന മണ്ടത്തരം കാട്ടില്ലെന്ന് തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി പെട്രോളിന് നാല് തവണയും ഡീസലിന് രണ്ട് തവണയും അധിക നികുതി വേണ്ടെന്ന് വെച്ച് ജനങ്ങൾക്ക് 619 കോടി രൂപയുടെ ഇളവ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ 2016 മുതൽ 2025 വരെയുള്ള ഇടതു സർക്കാരിന്റെ കാലത്ത് ഇന്ധനവില വർധനവിലൂടെ 3100 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചിട്ടും ജനങ്ങൾക്ക് ഒരു രൂപയുടെ പോലും ഇളവ് നൽകിയില്ല. അന്ന് ഓട്ടോ-ടാക്സി തൊഴിലാളികളെ സഹായിക്കാൻ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ “നികുതി കുറയ്ക്കുന്ന അത്തരം മണ്ടത്തരങ്ങൾ ഇടതു സർക്കാർ കാണിക്കില്ല” എന്ന് സഭയിൽ പറഞ്ഞത് മുൻ ധനമന്ത്രി തോമസ് ഐസക് ആണെന്ന് മുഖ്യമന്ത്രി സഭാരേഖകൾ ഉദ്ധരിച്ച് ഓർമ്മിപ്പിച്ചു. അന്ന് മണ്ടത്തരം എന്ന് വിശേഷിപ്പിച്ച കാര്യം ഇപ്പോൾ ചെയ്യാൻ ആവശ്യപ്പെട്ട് തന്നെ ഉപദേശിക്കുകയാണോ എന്നും അദ്ദേഹം മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി ചോദിച്ചു.






























