തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും. സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും. മന്ത്രി എപി അനില്‍കുമാറിന്‍റെ മകന്‍റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദര്‍ശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തിയത് വിവാദമായിരുന്നു.
മുഖ്യമന്ത്രിയുടെ ന്ദർശനം പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ഭക്തര്‍ക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്. എന്നാല്‍, ഞായറാഴ്ച ദര്‍ശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാറും വ്യക്തമാക്കി.






























