തിരുവനന്തപുരം: പാലത്തായിയില്‍ സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ പോലീസിന്റെ അനാസ്ഥ തുറന്നുപറഞ്ഞ് വനിതാ ശിശുക്ഷേമ- ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം അറിഞ്ഞത് ഇയാള്‍ ഒളിവില്‍ പോയെന്ന വിവരമാണെന്നും മന്ത്രി പറഞ്ഞു. സി.പി.എം ഫെയ്‌സ് ബുക്ക് ലൈവിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കണ്ണൂര്‍ കൂത്തുപറമ്പിലെ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പത്മരാജന്‍ എന്ന അധ്യാപകന്റെ ക്രൂര പീഡനത്തിനിരയായത്. ബി.ജെ.പി നേതാവു കൂടിയാണ് ഇയാള്‍. പോക്‌സോ കേസ് ആയിരുന്നിട്ട് കൂടി കുട്ടിയുടെ മൊഴിയെടുത്തിട്ട് പോലും പ്രതിയെ പിടികൂടാന്‍ പോലിസ് തയ്യാറായില്ല. പകരം കുട്ടിയെ നിരവധി തവണ ചോദ്യം ചെയ്യലിനും മറ്റുമായി നിരവധി സ്ഥലങ്ങളിലേക്ക് പോലിസ് വിളിച്ചുവരുത്തുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്.
ശൈലജ ടീച്ചറുടെ ഫെയ്‌സ്ബുക്ക് ലൈവ് തുടങ്ങിയപ്പോള്‍ മുതല്‍ നൂറു കണക്കിന് പേരാണ് ഇതു സംബന്ധിച്ച് ചോദ്യമുന്നയിച്ചത്. സ്വന്തം മണ്ഡലത്തിലുണ്ടായ സംഭവത്തില്‍ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്തുകൊണ്ട് ഇടപെട്ടില്ലെന്നായിരുന്നു ചോദ്യം. നിരവധി പേര്‍ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.
സംഭവത്തില്‍ എഴുത്തുകാരായ കെ.ആര്‍ മീര, കെ. സച്ചിദാനന്ദന്‍, ബി.ആര്‍.പി ഭാസ്‌കര്‍, കെ. അജിത, എം.എന്‍ കാരശ്ശേരി, ജെ. ദേവിക, ഡോ:ഖദീജ മുംതാസ്, ടി.ടി ശ്രീകുമാര്‍, പി. ഗീത, സി.എസ് ചന്ദ്രിക, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്കും ശൈലജ ടീച്ചര്‍ക്കും പരാതിക്കത്ത് നല്‍കുകയും ചെയ്തിരുന്നു.
ശൈലജ ടീച്ചറുടെ പ്രതികരണം ഇങ്ങനെ:
‘വളരെ സങ്കടകരമായ കേസാണിത്. ഈ കുട്ടിയെ ഇങ്ങനെ പീഡിപ്പിച്ചെന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഡി.വൈ.എസ്.പി വേണുഗോപാലിനെ നേരിട്ടു വിളിച്ചിരുന്നു. അപ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി ഡി.വൈ.എസ്.പിയുടെ മുന്‍പിലുണ്ടായിരുന്നു. അപ്പോള്‍ ഡി.വൈ.എസ്.പി പറഞ്ഞത്, ടീച്ചറെ എന്റെ മുന്നിലുണ്ട് രക്ഷിതാക്കള്‍, കുറ്റവാളിയെ ഒരു കാരണവശാലും വെറുതെ വിടില്ല. അയാളെ അറസ്റ്റ് ചെയ്യും. ഏറ്റവും നല്ല രീതിയില്‍ കേസ് മുന്നോട്ടുകൊണ്ടുപോകും എന്നാണ്. ആ കുഞ്ഞിനെ ദ്രോഹിച്ചയാളെ, അത് ആരായാലും ശരി, അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശിച്ചു. ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ കൊറോണ വൈറസിന്റെ പ്രതിരോധവുമായിട്ട് രാവിലെ മുതല്‍ രാത്രി വരെ വ്യത്യസ്തങ്ങളായിട്ടുള്ള യോഗങ്ങളും ഇടപെടലുകളുമായി അതില്‍ മുഴുകിയിരിക്കുകയാണ്. ഞാന്‍ കരുതി അറസ്റ്റ് ചെയ്തിട്ടുണ്ടാവുമെന്ന്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, അവര്‍ പറഞ്ഞത്, ഇദ്ദേഹം ഒളിവില്‍ പോയെന്നാണ്.
ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഞാന്‍ മിനിഞ്ഞാന്ന് ഡി.ജി.പിയെ വിളിച്ചു. അടിയന്തരമായി അറസ്റ്റ് ചെയ്തില്ലെങ്കില്‍ അതൊരു വലിയ പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞു. അതുകൊണ്ട് വളരെ പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണം. ഡി.ജി.പി പറഞ്ഞു: രണ്ടു ദിവസത്തിനുള്ളില്‍ കണ്ടെത്തുമെന്നാണ് പറഞ്ഞത്.
ഇന്ന് ഞാന്‍ ഡി.വൈ.എസ്.പിയെ വീണ്ടും വിളിച്ചു. ഇങ്ങനെ രണ്ടു ദിവസം, രണ്ടു ദിവസം എന്ന് പറഞ്ഞ് പോവാനൊന്നും പറ്റില്ല. പ്രതി എവിടെ ഒളിവിലായാലും അറസ്റ്റ് ചെയ്യണം. വെറുതെ കേരളാ പോലിസിനെ അപമാനിക്കരുത്. അതിലെ പ്രതിയെ ഇത്രയും നാള്‍ പിടിക്കാന്‍ കാത്തുനിന്നതെന്ന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഞാന്‍ പറഞ്ഞു.’- ശൈലജ ടീച്ചര്‍ പറഞ്ഞു.