ഡൽഹി : കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സുപ്രധാന നീക്കവുമായി ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ. ഈ വിഷയത്തിലടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്രസർക്കാർ കർശന നടപടി സ്വീകരിച്ചു തുടങ്ങിയതോടെയാണ് നടപടി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ നിയമപാലകരെ അറിയിക്കാം എന്നകാര്യമാണ് മെറ്റ സമ്മതിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു സോഷ്യൽ മീഡിയ കമ്പനിയേയും സംബന്ധിച്ച് കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കേണ്ടിവരുമെന്ന് ഈ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല.
ഹാനികരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയമപാലകരെ അറിയിക്കാനാണ് നിലവിൽ മെറ്റ സമ്മതിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മെറ്റ വൃത്തങ്ങൾ പറയുന്നു. അത്തരം ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ കർശന നടപടികളുമായി മുന്നോട്ട് പോകുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകൈയെടുക്കാത്ത ഏതൊരു പ്ലാറ്റ്‌ഫോമിനെതിരെയും കർശന നടപടി സ്വീകരിക്കും എന്നതാണ് കേന്ദ്ര നിലപാട്.
കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സെപ്റ്റംബർ 9-ന് നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) മെറ്റ ഇന്ത്യയുടെ പ്രതിനിധികളെ വിളിച്ചുവരുത്തിയിരുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള പരസ്യങ്ങൾ വരുന്നുണ്ടെന്ന് കാണിച്ച് ‘ബിബിസി ഐ’ (നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ NCPCR സ്വമേധയാ കേസെടുക്കുകയും ജൂലായിയിൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ആരോപണങ്ങളിൽ വിശദീകരണം തേടിയാണ് നോട്ടീസ് നൽകിയത്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിൽ പണമടച്ചുള്ള പരസ്യങ്ങളിലൂടെ ഇന്ത്യയിൽ കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (NHRC) ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോക്സോ (POCSO) നിയമപ്രകാരമുള്ള നിർബന്ധിത റിപ്പോർട്ടിംഗ് ബാധ്യതകൾ മെറ്റയും സമാനമായ മറ്റ് പ്ലാറ്റ്‌ഫോമുകളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ NHRC പോലീസിന് നിർദ്ദേശം നൽകിയിരുന്നു.


































