കട്ടപ്പന : പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച ബാലികയുടെ മൃതദേഹം വീട്ടിലെത്തിച്ച് ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ കോവിഡ് സ്ഥിരീകരിച്ചെന്നു വ്യക്തമാക്കി ആരോഗ്യ വകുപ്പ് . കൊച്ചുതോവാള നിരപ്പേൽക്കട ചെറ്റയിൽ ബിനോയി-ജോമോൾ ദമ്പതികളുടെ മകൾ ജോബിന (4) ആണു മരിച്ചത്.
പനിയെത്തുടർന്ന് ജോബിനയെ ഈ മാസം ആദ്യം ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ 12നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ചികിത്സയിൽ കഴിയുമ്പോൾ കോവിഡ് ബാധിച്ചെന്ന സംശയത്തെത്തുടർന്ന് 27നു പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു.
ഇന്നലെ പുലർച്ചെ കുട്ടി മരിച്ചതോടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നു.
രാവിലെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം ഏതാനും മണിക്കൂർ കഴിഞ്ഞാണു കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചെന്ന അറിയിപ്പ് ആരോഗ്യവകുപ്പിൽ നിന്നു കുടുംബാംഗങ്ങൾക്കു ലഭിച്ചത്. പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്ന് ആരോഗ്യ വകുപ്പ് അധികൃതരെത്തി തുടർനടപടികൾ സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചകഴിഞ്ഞ് കൊച്ചുതോവാള സെന്റ് ജോസഫ് പള്ളിയിൽ സംസ്‌കാരം നടത്തി. സഹോദരി: ജോബിറ്റ.