പട്‌ന : ആംബുലന്‍സ് കിട്ടാതെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അവശനിലയിലായ കുഞ്ഞ് അമ്മയുടെ കൈകളില്‍ കിടന്ന് മരിച്ചു. മൂന്നു വയസുകാരന്റെ മൃതദേഹവുമായി അമ്മ മൈലുകളോളം നടന്നു. ഒപ്പം മകളെയുമെടുത്ത് അച്ഛനും. ലോക്ക്ഡൗണിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകിയത് കൊണ്ടാണ് കുട്ടി മരിക്കാനിടയായതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. രണ്ടു ദിവസമായി പനിയും ജലദോഷവും ചുമയും കാരണം അവശനിലയിലായ കുട്ടിയെ ജഹനാബാദിലെ ആശുപത്രിയിലേക്ക് ടെംപോയിലാണ് കൊണ്ടുവന്നത്. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ടെംപോയില്‍ കൊണ്ടുവന്നതെന്ന് കുട്ടിയുടെ അച്ഛന്‍ ഗിരേജ് കുമാര്‍ പറഞ്ഞു.
കുട്ടിയുടെ മൃതദേഹവും തോളത്തിട്ട് നിസ്സഹായയായി കരഞ്ഞ് നീങ്ങുന്ന അമ്മയുടെയും പിന്നാലെ മകളെയുമെടുത്ത് വരുന്ന അച്ഛന്റെയും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സഹായവാഗ്ദാനവുമായി അടുത്തെത്തിയവരോട് ഇനി ഞങ്ങള്‍ക്ക് ആംബുലന്‍സിന്റെ ആവശ്യമില്ലെന്ന് ഗിരേജ് കുമാര്‍ അതീവ ദുഃഖിതനായി പറയുന്നത് വീഡിയോയിലുണ്ട്. ജഹനാബാദിലെ സദര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിയെ പട്‌ന മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥ കാരണം ആംബുലന്‍സ് ലഭിക്കാത്തതാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് ഗിരേജ് കുമാര്‍ ആവര്‍ത്തിക്കുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതികരണവുമായെത്തി. ലോക്ക്ഡൗണ്‍ കാരണം ആംബുലന്‍സ് കിട്ടാത്തതിനാലാണ് കുട്ടി മരിക്കാനിടയാതെന്ന് നിരവധി പേര്‍ പ്രതികരിച്ചു. ബിഹാറില്‍ ആരോഗ്യമേഖല അപര്യാപ്തമാണെന്നും ചിലര്‍ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണത്തെ തുടര്‍ന്ന് അധികൃതര്‍ സദര്‍ ആശുപത്രിയിലെ ഒരു മാനേജരെ സസ്പെന്‍ഡ് ചെയ്യുകയും ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.