ഗുവാഹത്തി : ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ആസാം. ഇതിനുമുന്നോടിയായി മുസ്ലീം വിവാഹ, വിവാഹ മോചന രജിസ്‌ട്രേഷൻ പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആസാം മന്ത്രി ജയന്ത മല്ല ബറുവയാണ് ഇക്കാര്യം അറിയിച്ചത്.’1935ലെ ആസാം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം റദ്ദാക്കും.ഇക്കാര്യങ്ങളെല്ലാം പ്രത്യേക വിവാഹ നിയമത്തിന് കീഴിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.’- ജയന്ത മല്ല ബറുവ വ്യക്തമാക്കി.
ഈ തീരുമാനം ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ബിൽ ഉടൻ ആസാം നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഫെബ്രുവരി 28 നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയിരുന്നു. ഇതോടെ രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവരുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.





























