ന്യൂഡൽഹി : ഇന്ത്യയിലെ സിസിടിവി വിപണിയിൽ ചൈനീസ് ഉത്പന്നങ്ങൾക്കുള്ള ആധിപത്യം അവസാനിക്കുന്നു. ദേശീയ സുരക്ഷയും സൈബർ സുരക്ഷയും മുൻനിർത്തി കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർശന നിയന്ത്രണങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇന്റർനെറ്റുമായി ബന്ധിപ്പിക്കാവുന്ന സുരക്ഷാ ക്യാമറകളുടെ വിപണിയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. നോൺ-സർട്ടിഫൈഡ് ആയ ചൈനീസ് നിർമിത ഇന്റർനെറ്റ് ക്യാമറകളുടെ വിൽപന ഇന്ത്യയിൽ നിരോധിച്ചു കഴിഞ്ഞു. ഐടി മന്ത്രാലയത്തിന് കീഴിലുള്ള എസ്ടിക്യുസി (STQC) അംഗീകാരമില്ലാത്ത ഒരു ക്യാമറയും ഇനി മുതൽ വിപണിയിൽ ലഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ക്യാമറയുടെ നിർമ്മാണത്തിൽ ചൈനീസ് ചിപ്പുകൾ ഉപയോഗിക്കുന്നവയ്ക്ക് സർട്ടിഫിക്കേഷൻ ലഭിക്കില്ല. കൂടാതെ ക്യാമറയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ ചൈനീസ് സാന്നിധ്യം ഉണ്ടെങ്കിൽ അവയും നിരോധനത്തിന്റെ പരിധിയിൽ വരും. വിദേശ സെർവറുകളിലേക്ക് ഇന്ത്യയിലെ ദൃശ്യങ്ങൾ ചോരുന്നത് തടയുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ സിസിടിവി നിർമാതാക്കളായ പല ചൈനീസ് കമ്പനികളും ഇന്ത്യയിൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇന്ത്യൻ സിസിടിവി വിപണിയുടെ വലിയൊരു ഭാഗം കൈക്കലാക്കിയിരുന്ന ഹിക്വിഷന്റെ പ്രവർത്തനം നിലവിൽ കടുത്ത നിയന്ത്രണത്തിലാണ്. ചൈനീസ് ചിപ്‌സെറ്റുകൾ ഉപയോഗിക്കുന്നതിനാൽ ഇവരുടെ ഫാക്ടറിക്ക് സർക്കാർ സർട്ടിഫിക്കേഷൻ നിഷേധിച്ചു. നിലവിൽ ഒരു ഇന്ത്യൻ കമ്പനിയുമായി ചേർന്ന് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയ പ്രതാപം നഷ്ടമായി. മറ്റൊരു പ്രമുഖ ബ്രാൻഡായ ദാഹുവയുടെ ബിസിനസ് 80 ശതമാനത്തോളം ഇടിഞ്ഞു. ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ കഴിയാത്ത പഴയകാല അനലോഗ് ക്യാമറകൾ മാത്രമേ ഇവർക്ക് വിൽക്കാൻ അനുവാദമുള്ളൂ. ഷഓമി, റിയൽമി തുടങ്ങിയ ബ്രാൻഡുകളും സ്മാർട് ഹോം ക്യാമറ വിപണിയിൽ നിന്ന് പൂർണമായും പിന്മാറി. കേന്ദ്ര സർക്കാർ നിർദേശിച്ച കർശനമായ സുരക്ഷാ ടെസ്റ്റുകളിൽ വിജയിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം.






























