തെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസംമുട്ടിക്കാൻ അമേരിക്ക തീർത്ത നാവിക ഉപരോധം ചൈനീസ് കപ്പൽ തകർത്തു. സംഘർഷ മേഖലയിൽ അമേരിക്കൻ പടക്കപ്പലുകൾ കാവൽ നിൽക്കെത്തന്നെയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ചരക്കുക്കപ്പൽ സുരക്ഷിതമായി പുറത്തെത്തിയത്. ഇതോടെ ഡോണൾഡ് ട്രംപിന്റെ ഉപരോധം വെറും ജലരേഖയായെന്ന് പരിഹസിച്ച് ഇറാൻ രംഗത്തെത്തി. ഷാങ്ഹായ് ഷുവാൻറൺ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘റിച്ച് സ്റ്റാറി’ എന്ന ടാങ്കർ കപ്പലാണ് അമേരിക്കൻ ഉപരോധത്തെ മറികടന്ന് ഒമാൻ ഉൾക്കടലിൽ പ്രവേശിച്ചത്. മലാവിയുടെ പതാകയേന്തിയ ഒരു കപ്പലിനെ കഴിഞ്ഞ ദിവസം അമേരിക്കൻ സൈന്യം തടഞ്ഞു തിരിച്ചയച്ചിരുന്നു. എന്നാൽ, തങ്ങളുടെ കപ്പലിൽ ചൈനീസ് ജീവനക്കാരാണുള്ളതെന്ന് വ്യക്തമാക്കിയതോടെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് വഴിമാറിക്കൊടുക്കേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.
ഏകദേശം രണ്ട് വർഷം മുമ്പ് ഇറാനെ സഹായിച്ചുവെന്നാരോപിച്ച് അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയ കപ്പലാണ് ഇപ്പോൾ ട്രംപിന്റെ കണ്മുന്നിലൂടെ കടന്നുപോയത് എന്നത് വൈറ്റ് ഹൗസിന് കനത്ത തിരിച്ചടിയായി. സമൂഹമാധ്യമമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വൻ ഭീഷണിയായിരുന്നു ട്രംപ് മുഴക്കിയിരുന്നത്. ഹോർമുസ് ഉപരോധം ലംഘിക്കുന്ന ഏത് രാജ്യത്തിന്റെ കപ്പലായാലും തകർക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പാകിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച ഈ കർക്കശ നിലപാടാണ് ചൈനീസ് കപ്പലിന് മുന്നിൽ തകർന്നു വീണത്. അമേരിക്കയുടെ ഭീഷണി വെറും പൊള്ളയാണെന്നും ലോകരാജ്യങ്ങൾ ട്രംപിനെ ഭയപ്പെടുന്നില്ലെന്നും ഇറാൻ ഭരണകൂടം പ്രതികരിച്ചു. ചൈനീസ് കപ്പലിന്റെ നീക്കം ഇറാനുമേലുള്ള സാമ്പത്തിക ഉപരോധത്തിന്റെ മൂർച്ച കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






























