കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട അപ്രതീക്ഷിത പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. വികസനത്തിലും ക്ഷേമപ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന ഒരു സർക്കാരിന് ഇത്തരമൊരു പരാജയം ഉണ്ടാകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ഈ ഫലം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. സംസ്ഥാനവ്യാപകമായി എൽഡിഎഫിന് വലിയ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് എന്നും അവർ പ്രതികരിച്ചു.
കണ്ണൂർ പോലുള്ള പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ പരാജയവും പാർട്ടി ഗൗരവമായി പരിശോധിക്കും. മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ള പ്രമുഖരുടെ തോൽവിയും 15-ലധികം മന്ത്രിമാർ പരാജയഭീതിയിൽ എത്തിയതും അപ്രതീക്ഷിതമായിരുന്നുവെന്നും അവർ പറഞ്ഞു. ഈ പരാജയം ‘അനർഹമാണ്’ എന്നാണ് പാർട്ടി നേതാവ് എം. സ്വരാജ് ഇതിനോട് പ്രതികരിച്ചത്. അംഗനവാടി കുട്ടികൾ മുതൽ വയോധികർ വരെ നീളുന്ന സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തിൽ ഇടപെടലുകൾ നടത്തിയ ജനപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും എന്നാൽ ജനവിധി ബഹുമാനിക്കുന്നുവെന്നും ചിന്താ ജെറോം പറഞ്ഞു.






























