തിരുവനന്തപുരം : പത്തനാപുരത്ത് ഗണേഷ് കുമാർ പരാജയപ്പെട്ട വാർത്ത ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കും ജീവനക്കാർക്കും വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പൊങ്കാലയിട്ടും പടക്കം പൊട്ടിച്ചുമാണ് ഇവർ ഈ തോൽവി ആഘോഷിച്ചത്. മന്ത്രി എന്ന നിലയിൽ ഗണേഷ് കുമാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർക്കുന്ന രീതിയിലുള്ളതായിരുന്നു എന്ന് ഉടമകൾ പറഞ്ഞു. സാധാരണക്കാരുടെ സ്ഥാപനങ്ങൾ പൂട്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അജണ്ടയെന്നും അവർ കുറ്റപ്പെടുത്തി.
ടെസ്റ്റുകളിൽ തങ്ങളുടെ കുട്ടികൾക്ക് വിജയശതമാനം കുറയുമ്പോൾ മന്ത്രിയുടെ താല്പര്യപ്രകാരമുള്ള കേന്ദ്രങ്ങളിൽ കൂടുതൽ പേർ പാസാകുന്നു എന്ന പരാതിയും ഇവർ ഉന്നയിച്ചു. ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എന്ന് കൊട്ടിഘോഷിച്ചെങ്കിലും ആറു മാസമായി പലയിടത്തും ക്യാമറകളോ മൈക്കോ പ്രവർത്തിക്കുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിക്കാൻ പോലും ഡ്രൈവിംഗ് സ്കൂളുകാർ പണം പിരിക്കേണ്ട അവസ്ഥയാണുള്ളത്. തങ്ങളുടെ പരാതികൾ കേൾക്കാനോ ചർച്ച ചെയ്യാനോ മന്ത്രി തയ്യാറായിരുന്നില്ല. മൂന്ന് നാല് തവണ കാണാൻ ശ്രമിച്ചിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ലെന്ന് ഉടമകൾ പറഞ്ഞു.






























