എറണാകുളം : ജില്ലയിൽ ആരോഗ്യവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ചിരാത് 2024 പദ്ധതിക്ക് തുടക്കമായി. ടി ജെ വിനോദ് എം എൽ എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സനിത റഹീം, കൊച്ചി കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷറഫ്, വാർഡ് കൗൺസിലർ പദ്മജ എസ് മേനോൻ, ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ സക്കീന കെ, ജില്ലാ ടീ ബി ഓഫിസർ ഡോ. അനന്ത് എം, ലോകാരോഗ്യ സംഘടന കൺസൽട്ടൻ്റ് ഡോ ഗായത്രി എ വി, ഡി ഇ ഓ രാമചന്ദ്രൻ വി, എ ഇ ഓ ഡിഫി ജോസഫ്, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എന്താണ് ചിരാത് 2024 പദ്ധതി?
നമ്മുടെ രാജ്യവും സംസ്ഥാനവും ക്ഷയരോഗ നിവാരണത്തിലേക്ക് കടക്കുന്ന ഈ കാലഘട്ടത്തിൽ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച വിഭാഗം ആണ് സ്കൂൾ കുട്ടികൾ. എറണാകുളം ജില്ലയിലെ മുഴുവൻ സർക്കാർ സ്കൂൾ വിദ്യാർത്ഥികളെയും ക്ഷയരോഗത്തെ കുറിച്ചും ക്ഷയരോഗ പ്രതിരോധ മാർഗങ്ങളെ പറ്റിയും അവരുടെ അധ്യാപകർ മുഖേന അവബോധരാക്കുന്നതാണ് അദ്യ പടി. അതിനായി എറണാകുളത്തെ നാല് വിദ്യാഭ്യാസ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ പരിശീലനം നൽകും.
ഇത്തരം പരിശീലനം ലഭിച്ച അധ്യാപകർ തങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് പ്രസ്തുത പരിശീലനം പുതുമയാർന്ന രീതിയിൽ നൽകുന്നതാണ് രണ്ടാമത്തെ പടി. ഇതിനായി പ്രത്യേകം പ്രസൻ്റേഷനുകൾ, വീഡിയോകൾ എന്നിവ ആരോഗ്യവകുപ്പ് അധ്യാപകർക്ക് ലഭ്യമാക്കുന്നതാണ്. ക്ഷയരോഗ നിയന്ത്രണ സംവിധാനങ്ങളെ പറ്റി തങ്ങൾക്ക് ലഭിച്ച അറിവുകൾ വിദ്യാർത്ഥികൾ അവരുടെ കലാവാസന ഉപയോഗിച്ച് പോസ്റ്റർ രൂപത്തിലേക്ക് മാറ്റുന്നതാണ് മൂന്നാമത്തെ പടി. ഓരോ സ്കൂളിൽ നിന്നും മികച്ച ഒരു പോസ്റ്റർ തിരഞ്ഞെടുത്ത് അതു ജില്ലാ തല പോസ്റ്റർ മത്സരത്തിലേക്ക് അയക്കുകയും മികച്ച പോസ്റ്റുകൾക്ക് മാർച്ച് 24 ലോക ക്ഷയരോഗ ദിനത്തിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്യുന്നതാണ്. എറണാകുളം വിദ്യാഭ്യസ ജില്ലയിലെ 100 ഓളം വരുന്ന ജീവശാസ്ത്ര അദ്ധ്യാപകർക്ക് ആണു ഇന്ന് പരിശീലനം നല്കിയത്.





























