ചിറ്റാർ : ചിറ്റാർ തെക്കേക്കര വനത്തിൽ പ്രവർത്തിച്ചു വന്നിരുന്ന വ്യാജവാറ്റ് കേന്ദ്രം കഴിഞ്ഞ ദിവസം ചിറ്റാർ പോലീസ് കണ്ടെത്തി നശിപ്പിച്ചുവെന്ന പോലീസിന്റെ അവകാശ വാദം പൊള്ളയാണെന്ന് തെളിയുന്നു. ഇവിടെ നിന്ന് അഞ്ച് ലിറ്റർ ചാരായവും എഴുപത് ലിറ്റർ കോടയും പിടിച്ചെടുത്തുവെന്നും ഒരാളെ അറസ്റ്റ് ചെയ്തുവെന്നുമാണ് പോലീസ് ഭാഷ്യം.
പോലീസ് വനത്തിൽ നിന്ന് പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന വസ്തുക്കൾ തെക്കേകരയുള്ള ഒരു ബസ് മുതലാളിയുടെതാണെന്നും പോലീസ് കേസെടുത്തിട്ടുള്ള രണ്ടു പ്രതികളും ഈ ബസ് മുതലാളിയുടെ ജീവനക്കാരാണെന്നുമുള്ള വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്. പോലീസ് കണ്ടെടുത്തിട്ടുള്ള പാചകവാതക സിലിണ്ടറിന്റെ ഉടമ ചിറ്റാറിലെ ഒരു സ്വകാര്യ ഹോട്ടലുടമയാണെന്നുള്ള വിവരങ്ങളും നാട്ടില്‍ പരസ്യമായ രഹസ്യങ്ങളാണ്. ഈ സാഹചര്യത്തിലാണ് റെയ്ഡ് വെറുമൊരു പ്രഹസനമാണെന്ന ആക്ഷേപം ശക്തമാകുന്നത് . പിടിച്ചെടുത്ത മുഴുവൻ വ്യാജചാരായവും കണക്കിൽ കാണിച്ചിട്ടില്ല. അതേ സമയം ചാരായം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നതും സംഭവത്തിൽ ദുരൂഹത ഉയര്‍ത്തുന്നു.