കോന്നി : വർഷങ്ങളായി നിർമ്മാണം നിലച്ചിരുന്ന ചിറ്റൂർ കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ പണം അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ കഴിഞ്ഞില്ല. കരാറുകാരൻ കൂടുതൽ തുക ആവശ്യപ്പെട്ടതോടെ ആണ് പാലം നിർമ്മാണം പ്രതിസന്ധിയിലായത്. പാലത്തിന്റെ തൂണുകൾ നദിക്ക് കുറുകെ വർഷങ്ങളായി നിൽക്കുവാൻ തുടങ്ങിയതോടെ നാട്ടുകാർക്ക് മറുകര എത്തുവാൻ ഉപയോഗിച്ചിരുന്ന കടത്ത് വള്ളവും പ്രവർത്തനം അവസാനിപ്പിച്ചു. തൂണുകൾ സ്ഥാപിച്ച ഭാഗം കാട് കയറി തുടങ്ങിയതോടെ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചു.
2016 ഫെബ്രുവരി 26 നാണ് പാലത്തിന്റെ ശിലാ സ്ഥാപനം നടക്കുന്നത്. റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നും അനുവദിച്ച 2.50 കോടി രൂപ ചിലവിൽ നിർമ്മിതി കേന്ദ്രത്തിന്റെ ചുമതലയിൽ ആണ് പാലം നിർമ്മാണം ആരംഭിച്ചത്. എന്നാൽ നടിയുടെ ഇരുകരകളിലുമായി പാലം നിർമ്മിക്കുന്നതിനുള്ള മൂന്ന് തൂണുകളിൽ മാത്രമായി പാലം ഒതുങ്ങി പോയി. പൊതുമരാമത്ത് പാലം വിഭാഗത്തിന് നിർമ്മാണം കൈമാറാതെ നിർമ്മിതി കേന്ദ്രത്തിന് കരാർ നൽകിയത് മൂലം പണം ലഭിക്കാതെ വന്നതും നിർമ്മാണം നിലയ്ക്കുന്നതിന് കാരണമായി.കരാറുകാരനാണ് പണം ലഭിക്കാതെ വന്നതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തുകയും നിർമ്മാണം നിലക്കുകയും ചെയ്തു. പിന്നീട് അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ പാലം പണിയുന്നതിന് ഒരുകോടി രൂപ അനുവദിച്ചെങ്കിലും നിലവിലെ തൂണുകൾ സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധ പഠനം നടത്തിയ തിരുവനന്തപുരം സഹകരണ എഞ്ചിനീയറിങ് കോളേജിലെ വിദഗ്‌ദ്ധ സംഘം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ യു ഡി എഫ് സർക്കാർ ഭരണ കാലത്ത് റിവർ മാനേജ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് ഒൻപത് പാലങ്ങൾ നിർമ്മിക്കുവാൻ തീരുമാനം എടുത്തത് ആവശ്യത്തിന് തുക വകയിരുത്താതെ ആയിരുന്നു. സാധാരണയായി പാലം പണികൾക്ക് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ ഈ പദ്ധതിക്കായി തുക അനുവദിക്കാതെ ആണ് പ്രവർത്തി ഏറ്റെടുത്ത സേംസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിർമ്മാണം ആരംഭിക്കുകയും പാതിവഴി പണി ഉപേക്ഷിച്ച് കോടതിയെ സമീപിക്കുകയും ചെയ്തത്.
പ്രവർത്തിയുടെ നോഡൽ ഏജൻസിയായ നിർമ്മിതി കേന്ദ്രക്ക് പാലത്തിന്റെ ഡെക്ക് സ്ളാബ് ഡിസൈൻ പരിശോധിക്കുന്നതിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യമില്ല എന്ന് മന്ത്രിതല മീറ്റിങ്ങിൽ കണ്ടെത്തുകയും പൊതുമരാമത്ത് പാലം വിഭാഗത്തെ ചുമതലപ്പെടുത്തി പാലത്തിന്റെ നിർമ്മാണ പ്രവർത്തി പുനഃരാരംഭിക്കുന്നതിന് പരിശോധന നടത്തി എങ്കിലും ബലക്ഷയം ശ്രദ്ധയിൽപെടുത്തി പൊതുമരാമത്ത് പാലം വിഭാഗം റിപ്പോർട്ട് നൽകുകയായിരുന്നു. അട്ടച്ചാക്കൽ – ചിറ്റൂർ മുക്ക് കരകളെ ബന്ധിപ്പിച്ച് കോന്നി ഗ്രാമ പഞ്ചായത്തിലെ പഴയ പതിനെട്ടാം വാർഡിൽ നിന്നും മറുകരയിൽ ഒന്നാം വാർഡിലേക്കാണ് പാലം വരുക. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രമാടം, കോന്നി, മലയാലപ്പുഴ തുടങ്ങി മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് ഏറ്റവുമധികം പ്രയോജനപെടുക.
സംസ്ഥാന പാതയിൽ നിന്നും മലയോര മേഘലയായ തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് മേഖലയിലേക്ക് എത്തിച്ചേരുന്നതിനും പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ സാധിക്കും. ഈ പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ കോന്നി നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കുന്നതിന് സാധിക്കും എന്നതും പാലത്തിന്റെ ഏറ്റവും വലിയ മേന്മകളിൽ ഒന്നാണ്. പാലം യാഥാർത്ഥ്യമായാൽ സംസ്ഥാന പാത കടന്നുപോകുന്ന ചിറ്റൂർ ജംഗ്ഷനിൽ നിന്നും ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി സർക്കാർ മെഡിക്കൽ കോളേജിലേക്കും എല്ലാം കോന്നി നഗരത്തിൽ എത്താതെ വളരെ വേഗം എത്തി ചേരാൻ സാധിക്കും. പാലത്തിന്റെ നിർമ്മാണ ഉത്‌ഘാടനം കഴിഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയിട്ട് ഏഴുവർഷങ്ങൾ പിന്നിടുന്നു.































