പത്തനംതിട്ട : രണ്ട് വർഷമായി മുടങ്ങിക്കിടന്ന കൃഷി അസിസ്റ്റൻ്റുമാരുടെയും അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടെയും പൊതുസ്ഥലംമാറ്റ ഉത്തരവിറക്കി നടപ്പിലാക്കാൻ കഴിഞ്ഞത് ജീവനക്കാർക്ക് ആശ്വാസകാരമായെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ (കെ.എ.ടി.എസ്.എ) സംസ്ഥാന ജനറൽ സെക്രട്ടറി സി.അനീഷ്കുമാർ അഭിപ്രായപ്പെട്ടു. കേരള അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ്റെ സംസ്ഥാനതല അംഗത്വവിതരണ കാമ്പെയ്ൻ്റെ ഉദ്ഘാടനം പത്തനംതിട്ടയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ആദ്യം മുതൽ അവസാനം വരെ ജീവനക്കാർക്ക് വേണ്ടി നിരവധി പ്രക്ഷോഭങ്ങളും നിവേദനങ്ങളുമാണ് സംഘടന നൽകിയത്.
കോടതി വ്യവഹാരങ്ങളിൽപ്പെടുത്തി സ്ഥലംമാറ്റം തടസ്സപ്പെടുത്തുന്നതിനും വകുപ്പിനെതിരെയും ജീവനക്കാർക്കെതിരെയും വ്യാജപ്രചരണങ്ങൾ നടത്തി പൊതുസ്ഥലമാറ്റം അട്ടിമറിക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. വിദൂര ജില്ലകളിൽ നിന്നും സ്വന്തം ജില്ലകളിലേക്ക് സ്ഥലം മാറ്റത്തിനായി അപേക്ഷ സമർപ്പിച്ച നിരവധി വനിതകൾക്കടക്കം ആശ്വാസകരമായ നടപടിയാണ് ഓൺലൈൻ സ്ഥലംമാറ്റത്തിലൂടെ ലഭ്യമായത്. അന്തിമ പൊതു സ്ഥലമാറ്റലിസ്റ്റ് പുറത്ത് വന്നപ്പോൾ സ്പാർക്ക് സോഫ്റ്റ് വെയറിൻ്റെ അപാകതകൾ മൂലം കുറച്ച് ജീവനക്കാർക്ക് ബുദ്ധിമുട്ടായിട്ടുണ്ട്.
ഇത്തരം ജീവനക്കാരുടെ വിഷമങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കെ.എ.ടി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.അനീഷ് കുമാർ ആവശ്യപ്പെട്ടു. കെ.എ.ടി.എസ്.എ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അജീഷ്കുമാർ.എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എ റജീബ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ബിജു സോമൻ, സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി നിത്യ സി.എസ്, സംസ്ഥാന കൗൺസിൽ അംഗം എൻ.ജിജി, ജില്ലാ സെക്രട്ടറി എസ്.സ്മിത, ജില്ലാ കമ്മറ്റി അംഗങ്ങളായ ദീപു.ഡി, റെനി തുടങ്ങിയവർ സംസാരിച്ചു.






























