കൊച്ചി: ക്രൈസ്തവ – ന്യൂനപക്ഷ രാഷ്ട്രീയം പറയാൻ സഭയുടെ മേൽനോട്ടത്തിൽ പുതിയ സംഘടന കഴിഞ്ഞ ദിവസം രൂപീകരിച്ചു. ഭാരതീയ ക്രൈസ്തവ സംഗമം ( ബി.സി.എസ്) എന്നാണ് പുതിയ സംഘടനയുടെ പേര്. സംഘടനയുടെ ഇടപെടൽ എങ്ങനെയാവുമെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ആശങ്കയോടെ ഇപ്പോൾ വീക്ഷിക്കുന്നത്. കത്തോലിക്കാ സഭ മുൻകൈയെടുത്ത് എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് നീക്കം. ക്രൈസ്തവ സമുദായത്തിന്റെ ഐക്യത്തിനൊപ്പം വിവിധ പാർട്ടികളിലായി വിഭജിച്ചു കിടക്കുന്നവരെ ഒറ്റ കുടക്കീഴിൽ കൊണ്ടു വരുന്നതും സംഘടനയുടെ മറ്റൊരു ലക്ഷ്യമാണ്.
പുതിയ സംഘടനയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ കെട്ടും മട്ടും ഉണ്ടാവുമെന്നും പുതിയ സംഘടന ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം രാഷ്ട്രീയ പ്രാധാന്യമുള്ളതും കൃത്യമായ നിലപാടുകൾ ഉള്ളതുമായിരിക്കുമെന്നാണ് കരുതുന്നത്. തങ്ങളുന്നയിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കേരള കോൺഗ്രസുകൾക്ക് കഴിയുന്നില്ലെന്ന പരാതി ക്രൈസ്തവ സഭാ നേതൃത്വത്തിനു നേരത്തേ തന്നെയുണ്ട്. വിവിധ മുന്നണികളിലായി ചിതറിക്കിടക്കുന്ന കേരള കോൺഗ്രസുകൾക്ക് ക്രൈസ്തവ – ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ വേണ്ട വിധം ഏറ്റെടുക്കാൻ കഴിയുന്നില്ല. ഇതു കുറെക്കാലമായി സഭയ്ക്കുള്ളിൽ ചർച്ച ചെയ്തു വരുന്നതാണ്. ആ ചിന്തയിൽ നിന്നാണ് പുതിയ സംഘടന രൂപംകൊണ്ടത് എന്നാണ് സൂചന.
വിഷയങ്ങളിൽ നേരിട്ടിടപെടാൻ ലക്ഷ്യമിട്ടാണ് പുതിയ സംഘടയ്ക്ക് സഭ മുൻകൈയെടുത്തത്. സഭയ്ക്കുള്ളിൽ രാഷ്ട്രീയ നിലപാടെടുക്കുന്ന വിവിധ സംഘടനകളെ ബി.സി.എസുമായി ചേർത്തുകൊണ്ടു പോകാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ബഫർ സോൺ, തീരദേശ പരിപാലന നിയമം, കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ, സമുദായ നേതാക്കൾക്കും മറ്റും നേരെ നടക്കുന ആക്രമണങ്ങൾ തുടങ്ങി സഭ ഉന്നയിച്ചു വരുന്ന വിവിധ വിഷയങ്ങളിൽ ശക്തമായി ഇടപെടാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. പല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന നേതാക്കൾ ഈ സംഘടനയുമയി സഹകരിച്ചു വരുന്നുണ്ട്. ജോർജ്ജ് ജെ. മാത്യു (ചെയർമാൻ), വി.വി.അഗസ്റ്റിൻ (ജനറൽ സെക്രട്ടറി) തുടങ്ങി 51 അംഗ എക്സിക്യൂട്ടീവ് സംഘടന ഭാരവാഹികൾ.






























