മല്ലപ്പള്ളി: ചുങ്കപ്പാറ – ചാലാപ്പളളി ബാസ്റ്റോ റോഡിൽ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷാ സംവിധാനമില്ലാത്തത് അപകട ഭീഷണിയാകുന്നു. സെന്റ് ജോർജ് ഹൈസ്കൂൾ മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. നൂറുകണക്കിന് വിദ്യാർഥികൾ വാഹനങ്ങളിലും കാൽ നടയായായും എത്തുന്ന ഇവിടെ യാതൊരു സുരക്ഷയുമില്ല. അപകട ഭീഷണി ഉയർത്തി വാഹനങ്ങൾ തലങ്ങും വിലങ്ങും മരണപ്പാച്ചിലാണ്. സ്കൂളുകളുടെ സമീപത്തെ പ്രധാന സ്റ്റോപ്പുകളായതിനാൽ ബസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായി സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ ഇറങ്ങുന്നത് ഇവിടെയാണ്. ഇവിടെ വിദ്യാർഥികൾ റോഡ് മുറിച്ചു കടക്കുന്നത് ഭീതിയോടെയാണ്.
റോഡിന്റെ വീതി കുറവും വശങ്ങളിലെ അനധികൃത പാർക്കിങും കാരണം ഒരു വാഹനം യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയാൽ മറുവശത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. കിടികെട്ടിപ്പാറയിൽ നിന്നും ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് കുത്തനെയുള്ള ഇറക്കവും വളവുമായതിനാൽ പ്രധാന റോഡിൽ കൂടി വരുന്ന വാഹനങ്ങൾ കാണാനും കഴിയില്ല. ഈ സമയത്ത് സ്കൂൾ വിടുന്ന സമയവുമാണെങ്കിൽ വിദ്യാർഥികൾ കടന്നുപോകേണ്ടത് ഇതിനിടയിലൂടെയാണ്. അപകട സൂചന ബോർഡുകളോ സീബ്ര ലൈൻ പോലും ഇവിടെയില്ലാത്തതിനാൽ വാഹനങ്ങൾ കടന്നുപോകുന്നത് അമിതവേഗതയിലുമാണ്. ഹൈസ്കൂൾ പടിക്കു സമീപം സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ല. അപകട ഭീഷണി നിലനിൽക്കുന്ന ഇവിടെ അധികൃതരുടെ ശ്രദ്ധ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.





























