ആറന്മുള : പാർഥസാരഥിക്ഷേത്രത്തിലെ വള്ളസദ്യകളുടെ നിലവാരത്തിൽ ഇത്തവണ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുമെന്ന് പള്ളിയോട സേവാസംഘം. സദ്യ നടത്തുന്ന 15 അംഗീകൃത കോൺട്രാക്ടർമാരുടെ യോഗത്തിലാണ് സംഘം നിലപാട് അറിയിച്ചത്. ദേവസ്വം ബോർഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും നിർദേശങ്ങൾക്കനുസരിച്ച് നല്ല നിലവാരത്തോടുകൂടിയാകണം സദ്യ തയ്യാറാക്കേണ്ടതെന്ന് കരാറുകാരോട് ഭാരവാഹികൾ വ്യക്തമാക്കി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ഫുഡ് കമ്മിറ്റി കൺവീനർ മുരളി ജി.പിള്ള, ജോ. കൺവീനർമാരായ ടി.കെ.രവീന്ദ്രൻ നായർ, മനേഷ് എസ്.നായർ, വിജയൻ നായർ അങ്കത്തിൽ, ഖജാൻജി രമേശ് കുമാർ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, കെ.സുന്ദരേശൻ എന്നിവർ പങ്കെടുത്തു.ക്ഷേത്രത്തിലെ ജലസംഭരണികൾ വൃത്തിയാക്കാനും കൃത്യമായ ഇടവേളകളിൽ ജലം പരിശോധിക്കാനും തീരുമാനിച്ചു.
നിലവിൽ 350-ൽപരം വള്ളസദ്യ ബുക്കിങ് ആയി. പരമാവധി 500 വരെ മുൻഗണനാക്രമത്തിൽ അനുവദിക്കും. വള്ളസദ്യകളിൽ വഴിപാടുകാർക്കും പള്ളിയോടങ്ങളിലെത്തുന്നവർക്കും മറ്റ് ക്ഷണിക്കപ്പെട്ടവർക്കും പാസ് നൽകി പ്രവേശനം നിയന്ത്രിക്കും. സദ്യാലയങ്ങളിൽ എല്ലാം സി.സി.ടി.വി. നിരീക്ഷണം ഏർപ്പെടുത്തും. ആദ്യദിവസമായ ജൂലായ് 21-ന് മന്ത്രി വി.എൻ.വാസവൻ, ചീഫ് വിപ്പ് പ്രൊഫ. ജയരാജ് തുടങ്ങിയവർ പങ്കെടുക്കും. പള്ളിയോട സേവാസംഘവും പത്തനംതിട്ട ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തുന്ന വഞ്ചിപ്പാട്ട് പഠനകളരി ജൂലായ് 13, 14, 16 തീയതികളിൽ നടക്കും.





























