കീഴില്ലം : സഭകൾ ഒന്നിച്ചുള്ള തീർത്ഥയാത്ര ശക്തമാക്കണമെന്നും ദൈവകൃപയിൽ ആശ്രയിച്ച് അനുരഞ്ജനത്തിന്റെ മനോഭാവത്തിൽ വളരണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സഭകളുടെ ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കീഴില്ലം നസ്രത്ത് മാർത്തോമാ പള്ളിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ സി സി വൈസ് പ്രസിഡൻറ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ് അധ്യക്ഷത വഹിച്ചു.
സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിഷപ്പ് വി എസ് ഫ്രാൻസിസ്, മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത, മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബ്രഹ്മശ്രീ ആത്രശ്ശേരി രാമൻ നമ്പൂതിരി, അഡ്വ. എൽദോസ് കുന്നപ്പള്ളി എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ പി അജയകുമാർ, കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, തോമസ് കെ. പോൾ, ഫാ. യോഹന്നാൻ കുന്നുംപുറത്ത്, സ്വാഗതസംഘം ഭാരവാഹികളായ റവ. അലക്സാണ്ടർ ജോർജ്, ജോസഫ് ദാനിയേൽ, വിനോയ് സ്കറിയ, ബേബി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഇരുളിനെ അധികം സ്നേഹിക്കുന്നവർ വളർന്നുവരുന്ന കാലഘട്ടത്തിൽ നല്ല മനുഷ്യരുടെ കൂട്ടായ്മ ശക്തിപ്പെടണം എന്നും ക്രൈസ്തവ സാക്ഷ്യം നഷ്ടപ്പെടുന്ന രീതിയിൽ നാം പ്രവർത്തിക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യണമെന്നും പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും ഒതുങ്ങുന്ന അവസ്ഥയിൽ നിന്നും ഒരു മേശയിലെ പങ്കാളികളായി മാറുന്ന അവസ്ഥയിലേക്ക് എക്യുമെനിസം വളരണമെന്നും ശ്രേഷ്ഠ കാതോലിക്കാ ബാവ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കീഴില്ലം നസ്രത്ത് മാർത്തോമാ ചർച്ച് ക്വയർ, മണ്ണൂർ സെൻറ് ജോർജ് യാക്കോബായ ചർച്ച് ക്വയർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.





























