തിരുവനന്തപുരം : പിണറായി സര്‍ക്കാറിന്റെ സ്ത്രീ സുരക്ഷ ഇങ്ങനെ …വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ സിഐയ്ക്ക് പുതിയ ചുമതല നല്‍കി മൂന്നാറില്‍ സുഖവാസം. വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പേരിന് ഒരു സസ്പെന്‍ഷന്‍ പോലും നല്‍കാതെ വീണ്ടും ക്രമസമാധാന ചുമതല നല്‍കി കൂടാരവും കുളിരുമുള്ള മൂന്നാറിലേയ്ക്ക് നിയമനം. മലയന്‍കീഴിലെ മുന്‍ സിഐ ആയിരുന്ന എ.വി സൈജുവിനെ മുല്ലപ്പെരിയാറിലേക്ക് നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചത്. പീഡനക്കേസിലെ പ്രതിയായ സിഐയെ രക്ഷിച്ചുകൊണ്ട് സ്ത്രീ സുരക്ഷ ഭംഗിയായി നടപ്പാക്കാമെന്ന് പിണറായി ഗവണ്‍മെന്റും ,കേരള പോലീസ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.
തെളിവുകള്‍ ഏറെയുണ്ടായിട്ടും പീഡന കേസില്‍ പ്രതിയായ സിഐയെ പോലീസ് അറസ്റ്റ് ചെയ്യാതെ ജാമ്യം ഉറപ്പാക്കി കൊടുത്ത് രക്ഷിച്ചെടുത്തത്. ഈ കേസില്‍ പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് എടുത്തിരുന്നുവെങ്കില്‍ സിഐ അഴിക്കുള്ളിലാകുമായിരുന്നു. അതൊന്നും സംഭവിക്കാതെ കരുതലെടുക്കുകയായിരുന്നു പ്രോസിക്യൂഷന്‍. അതിന് ശേഷം നിയമനവും. സൈജുവിനെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ഇടുക്കി ജില്ലയില്‍ നിയമിച്ചിരിക്കുന്നത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. ദന്തല്‍ ഡോക്ടറായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം റൂറല്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്നു എ.വി സൈജു. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇയാളെ സസ്പെന്‍ഷനില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയത്.
സര്‍ക്കാരിലും പാര്‍ട്ടിയിലും പിടിപാടുള്ളതുകൊണ്ട് പീഡനക്കേസില്‍ പ്രതിയായിട്ടു പോലും സൈജുവിനെതിരെ വകുപ്പുതല നടപടി പോലും സ്വീകരിച്ചില്ല. സാധാരണ ഗതിയില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ സസ്പെന്‍ഡ് ചെയ്യുകയാണ് പതിവ്. ഇയാളുടെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചതുമില്ല. വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019-ല്‍ നാട്ടിലെത്തിയ ശേഷം തന്റെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മലയന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് എസ്ഐ ആയിരുന്ന സൈജു പരാതി അന്വേഷിക്കുകയും കടയൊഴിപ്പിച്ച് നല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചു. ഈ സംഭവം അറിഞ്ഞതോടെ ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചു.
വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്തെങ്കിലും മറ്റ് വകുപ്പുതല മറുപടികളിലേക്കൊന്നും പോകാതിരുന്നതിന് പിന്നില്‍ സിപിഎമ്മിന്റെയും പോലീസ് അസോസിയേഷന്റെയും സ്വാധീനമാണ് തെളിയുന്നത്. തുടക്കത്തില്‍ ഇയാളെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയതൊഴിച്ചാല്‍ സസ്പെന്‍ഡ് ചെയ്യാതിരുന്നതിന് പിന്നില്‍ പോസലീസ് സംഘടനയുടെ സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൈജു ഗുരുതരമായ കേസില്‍ പ്രതിയാണെന്നും പോലീസ് ഉദ്യോഗസ്ഥന് വേണ്ട അച്ചടക്കവും പെരുമാറ്റരീതിയും ലംഘിക്കുന്നുവെന്നായിരുന്നു കാട്ടാക്കട ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ്.പി ഡോ.ദിവ്യ ഗോപിനാഥ് ഐജിക്ക് കൈമാറിയെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായില്ല. സ്ത്രീ പീഡനക്കേസില്‍ പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്പെക്ടറിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ പോലീസ് മേധാവി തയ്യാറാകാതിരുന്നത് രാഷ്ട്രീയ സ്വാധീനംമൂലമാണെന്നാണ് അറിയുന്നത്. ഇതിനിടെ സൈജുവിന്റെ ഭാര്യയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കാനും നീക്കമുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഒരുപാട് പ്രഖ്യാപനങ്ങളും പദ്ധതികളും കേരള പോലീസ് നടപ്പാക്കുന്നവുെന്ന് കാണിച്ച് സര്‍ക്കാര്‍ വലിയ പ്രചരണങ്ങള്‍ നടത്തുമ്‌പോഴാണ് സൈജുവിനെ പോലുള്ള പീഡനക്കേസ് പ്രതികളെ പോലീസ് തന്നെ സംരക്ഷിച്ചുനിര്‍ത്തുന്നത്.