കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നെങ്കിലും കോൺഗ്രസിന് ഇതിൽ നിലപാടുണ്ടോയെന്നും അഖിലേന്ത്യാ തലത്തിൽ പ്രതികരണം ഉണ്ടായോ എന്നും പിണറായി ചോദിച്ചു. പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയപ്പോൾ രാജ്യമാകെ പ്രതിഷേധിച്ചു. ഡിസംബർ 10 ന് രാജ്യം തെരുവിൽ ഇറങ്ങിയപ്പോൾ ചിലർ പാർട്ടി അധ്യക്ഷയുടെ വീട്ടിൽ വിരുന്ന് ഉണ്ണുകയായിരുന്നു. കോൺഗ്രസ് കുറ്റകരമായ മൗനം പാലിച്ചെന്നും പിണറായി കുറ്റപ്പെടുത്തി. കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നെങ്കിലും കോൺഗ്രസിന് ഇതിൽ നിലപാട് ഉണ്ടോ? ദേശീയ തലത്തിൽ നിലപാട് ഉണ്ടോ? അഖിലേന്ത്യാ തലത്തിൽ പ്രതികരണം ഉണ്ടായോ? അധ്യക്ഷൻ പ്രതികരിച്ചോ ? ന്യായ് യാത്രയിൽ ഇതിനെ കുറിച്ച് ഒരു ശബ്ദം അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായോ? എന്തേ പൂർണമായ മൗനം? ഖാർഗെ ആലോചിച്ച് പറയാം എന്ന് പറഞ്ഞ് ചിരിച്ചു. പക്ഷെ ചിരിക്കുമ്പോൾ ഉള്ള് പൊള്ളിയവരെ കണ്ടോ. ഇത് എന്തേ നേരത്തെ നടപ്പാക്കാത്തത് എന്നാണ് കെ.സി. വേണുഗോപാൽ ചോദിച്ചത്. അതിൻ്റെ അർഥം ഇത് നടപ്പാക്കാം എന്നാണ്. കോൺഗ്രസിൻ്റെ ഈ ഒളിച്ച് കളി ആർ.എസ്എസിന് ആണ് ഗുണം ചെയ്യുന്നത്. നിരവധി സിപിഎം – സിപിഐ നേതാക്കൾ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് ലോക്സഭയിൽ എ.എം.
ആരിഫിൻ്റെ ശബ്ദം മാത്രമേ അന്ന് ഉയർന്നുള്ളൂ. കേരളത്തിൽ നിന്നുള്ള മഹാ ഭൂരിപക്ഷം അംഗങ്ങൾ സഭയുടെ മൂലയിൽ ഒളിച്ചു. ഇടത് പാർലമെൻ്റ് അംഗങ്ങൾ രാജ്യസഭയിലും ഈ ബില്ലിനെ എതിർത്തു. എന്നാൽ കോൺഗ്രസിന്റെ ശബ്ദം ഉയർന്നത് നമ്മൾ കണ്ടില്ല, പാർലമെൻ്റ് കേട്ടും ഇല്ല. പിന്നീട് ഡല്‍ഹിയിൽ പ്രക്ഷോഭം ഉണ്ടായപ്പോഴും കോൺഗ്രസിലെ ആരെയും കണ്ടില്ല. എന്നും പിണറായി വിജയൻ പറഞ്ഞു.





























