കോന്നി: അനിയന്ത്രിതമായ ഇറക്കുമതി മൂലം ആഭ്യന്തര വിപണിയിൽ റബർ കുന്നുകൂടുകയും സ്വാഭാവിക റബ്ബറിൻ്റെ വില കുത്തനെ ഇടിയുകയും ചെയ്തിരിക്കുന്ന സന്ദർഭത്തിൽ റബ്ബർ ഇറക്കുമതി നയം തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മഴ മൂലം ഉത്പാദനത്തിൽ കുറവുണ്ടായിട്ടും വൻകിട കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്നുള്ള സംഭരണം നിർത്തിയതിനാൽ കിട്ടുന്ന വിലയ്ക്ക് കർഷകൻ റബ്ബർ വിൽക്കേണ്ടി വരികയാണ്.
തരം തിരിക്കാത്ത റബ്ബറിന് 130 രൂപയാണ് നിലവിലെ വിപണി വില. സംഘടിതമായ ആഭ്യന്തര വിപണിയിൽ നിന്നും വിട്ടു നിൽക്കുന്ന കോർപ്പറേറ്റ് ടയർ കമ്പനികളുടെ ഒത്തുകളിയ്‌ക്കെതിരെ നടപടിയെടുക്കാനും കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താനും കേരളത്തിൽ നിന്നുള്ള എം പിമാർ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.