അലഹബാദ്: പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുടെ പടം വെച്ചുള്ള പോസ്റ്ററുകള്‍ പൊതുനിരത്തില്‍ വെച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അറസ്റ്റിലായവരുടെ ചിത്രവും വിലാസവും ഉള്‍പ്പെടുത്തി പരസ്യപ്പലകകള്‍ സ്ഥാപിച്ചത് നിയമവിരുദ്ധ നടപടിയാണ്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്യപ്പലകകള്‍ സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെ നിയമപരമായി ന്യായീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും അതിനപ്പുറമുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും ജസ്റ്റിസ് യു.യു ലളിത് ചൂണ്ടിക്കാട്ടി. അറസ്റ്റിലായവരുടെ ചിത്രമുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടിരുന്നു, ഇതിനെതിരെയാണ് യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പോസ്റ്ററുകള്‍ സ്ഥാപിച്ച സര്‍ക്കാര്‍ നടപടി അനാവശ്യവും വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതുമാണെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു.
ലഖ്നൌ നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളിലാണ് മരിച്ചുപോയ പ്രതി അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചത്. പൊതുപ്രവര്‍ത്തക സദഫ് ജാഫര്‍, അഭിഭാഷകന് മുഹമ്മദ് ശുഹൈബ്, അഭിനേതാവ് ദീപക് കബീര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് എസ്.ആര്. ധാരാപുരി എന്നിവരടക്കമുള്ളവരുടെ ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇവര്‍ നേരത്തേ പിടിയിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തവരാണ്. പ്രതികളുടെ വിശദവിവരങ്ങള്ക്കുപുറമെ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന ഭീഷണിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ മിക്കവര്‍ക്കും ഇത് സംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അറിവോടെയാണ് പരസ്യപ്പലക സ്ഥാപിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമം പാലിച്ചും പൊതുജന താല്പര്യം മുന്‍നിര്‍ത്തിയുമാണ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി രണ്ടു പേജ് വിശദീകരണക്കുറിപ്പ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നെന്ന പേരില്‍ പുറപ്പെടുവിച്ചിരുന്നു. പ്രക്ഷോഭകര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്നും സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നാണ് വിലയിരുത്തല്‍.