വിതുര : ഡ്യൂട്ടി കഴിഞ്ഞ് അർധരാത്രി വീട്ടിലേക്കു മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട സിവിൽ പോലീസ് ഓഫിസർ മരിച്ചു. വിതുര ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പറണ്ടോട് കീഴ്പാലൂർ കോളനിയിൽ എസ് സന്തോഷ് കുമാര്‍ ആണ് 40 മരിച്ചത്. അപകടത്തില്‍പ്പെട്ട് മണിക്കൂറുകളോളം വഴിയരുകില്‍ കിടക്കുകയായിരുന്നു.
രാവിലെ റബ്ബർ ടാപ്പിങ്ങിനു പോയ തൊഴിലാളികൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും വൈകാതെ മരിച്ചു. രക്തം വാർന്നാണ് മരിച്ചത്. ഒരു മണിക്കു പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് പത്തുകിലോമീറ്റർ അകലെയുള്ള വീട്ടിലേക്കുള്ള യാത്രയിൽ നാലു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടം. ദർപ്പ പാലത്തിനു സമീപം കൊടുംവളവിൽ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണു പോലീസ് നിഗമനം. ശ്രീജയാണ് ഭാര്യ. മക്കൾ ദേവിക, ഭൂമിക,ശ്രീക്കുട്ടൻ. മൃതദേഹം വിതുര പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ച ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു