ചിറ്റൂർ : വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 2 പേർ പിടിയിൽ. പാലക്കാട് ഹേമാംബിക നഗർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരി (42), ചിറ്റൂർ തറക്കളം സി പ്രദീഷ് (33) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശി വിനു കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. മുഹമ്മദ് ബൂസരിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ അണിക്കോട് കടമ്പിടിക്കു സമീപത്തായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ തത്തമംഗലം മേട്ടുപ്പാളയം മീനിക്കോട് വീട്ടിൽ ജയന്റെ ഭാര്യ സിന്ധു വഴിയോരക്കച്ചവടക്കാരനിൽ നിന്ന് ഇളനീർ വാങ്ങിക്കുടിച്ചു. പിടിയിലായവരും ഈ സമയത്ത് കാറിൽ സ്ഥലത്തുണ്ടായിരുന്നു. സിന്ധു ഇളനീരിന്റെ പണം കൊടുക്കാൻ നോക്കിയപ്പോൾ സ്കൂട്ടറിൽ തൂക്കിയിട്ടിരുന്ന ബാഗ് കണ്ടില്ല. ഈ സമയം ഇവർ മാത്രമാണു സംഭവസ്ഥല ത്തുണ്ടായിരുന്നതെന്നു സിന്ധു പറഞ്ഞു.
തുടർന്നു നടത്തിയ പരിശോധനയിലാണു പ്രതികൾ പിടിയിലായത്. സിന്ധുവിന്റെ ബാഗിലുണ്ടായിരുന്ന അര പവന്റെ ലോക്കറ്റ് ചിറ്റൂരിലെ തന്നെ സ്വർണക്കടയിൽ വിറ്റു പണം വാങ്ങിയതായി പോലീസ് കണ്ടെത്തി. എന്നാൽ, ബാഗിലുണ്ടായിരുന്നെന്നു പരാതിയിൽ പറയുന്ന 10,000 രൂപ കണ്ടെത്താനായിട്ടില്ല. ഡിവൈഎസ്പി സാജു പി. ഏബ്രഹാം സ്ഥലത്തെത്തി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.