ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി (സിജെപി). നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ എന്നിവ ചൂണ്ടിക്കാട്ടി നാളെ പൂനെയിൽ ആരംഭിക്കുന്ന സമരപരമ്പര പിന്നീട് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സംഘടന അറിയിച്ചു. പൂനെക്ക് പിന്നാലെ ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയെന്നാണ് സംഘടനയുടെ ആരോപണം.
ഗുരുതരമായ ക്രമക്കേടുകളും ഭരണപരമായ വീഴ്ചകളും ഉണ്ടായിട്ടും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തയ്യാറായിട്ടില്ലെന്ന് സിജെപി കുറ്റപ്പെടുത്തി. ദേശീയതലത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കിയ വിഷയത്തിൽ രാഷ്ട്രീയവും ഭരണപരവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ജൂൺ ആറിന് ഡൽഹിയിലെ ജന്തർ മന്ദറിൽ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധം രാജ്യത്തെ യുവാക്കളുടെ ആശങ്കയും പ്രതിഷേധവുമാണ് പ്രതിഫലിപ്പിച്ചതെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിനായി വിദ്യാർഥികളുടെ ശബ്ദം ശക്തമായി ഉയരേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.





























