കൊച്ചി: ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികൾക്ക് സ്റ്റേ. തിങ്കളാഴ്ച വരെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികളുടെ അപ്പീലിലാണ് നടപടി. വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹർജി നേരത്തെ അഡീഷനൽ സെഷൻസ് കോടതി (1) തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയിൽ ആദ്യം ഹരജി നൽകിയെങ്കിലും സത്യവാങ്മൂലം നൽകാത്തതിനാൽ തള്ളുകയായിരുന്നു. സത്യവാങ്മൂലം ഉൾപ്പെടുത്തി വീണ്ടും ഹർജി നൽകിയെങ്കിലും തള്ളി.കേസിലെ വിചാരണാ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങൾക്കിടയിലാണ് കോടതി മാറ്റ ഹർജി സമർപ്പിക്കപ്പെട്ടത്. പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച ഈ ഹരജി മുൻപ് പരിഗണിച്ച സെഷൻസ് കോടതി, അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
കോടതി മാറ്റത്തിനുള്ള ഹരജി നിലനിൽക്കുന്നതിനാൽ സാക്ഷി വിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകർ തയ്യാറായിരുന്നില്ല.സാക്ഷി വിസ്താരം തടസപ്പെടുത്തുന്നതും വിചാരണ നീട്ടിക്കൊണ്ടുപോകുന്നതുമായ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ വിചാരണ കോടതി കർശനമായിട്ടാണ് നേരിട്ടത്. പ്രതികൾ മനഃപൂർവം വിചാരണ വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച അഡീഷണൽ സെഷൻസ് കോടതി, കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്ത് പ്രതികൾക്ക് വീണ്ടും ജാമ്യം അനുവദിക്കുകയുമാണുണ്ടായത്.





























