തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉന്നയിച്ച വിഷയത്തിന്, ‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’ എന്ന വനംമന്ത്രിയുടെ മറുപടി ഉത്തരവാദിത്തമില്ലായ്മയുടെ തെളിവാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ആറ് പേരുടെ ജീവനാണ് വന്യജീവി ആക്രമണങ്ങളിൽ നഷ്ടപ്പെട്ടത്. വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവാണ് ഈ നിരയിലെ ഏറ്റവും ഒടുവിലത്തെ ഇര.
എന്നാൽ ദുരന്തം നടന്നിട്ടും സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോ യാതൊരുവിധ സംവിധാനവും ഉണ്ടായില്ല എന്ന ഗുരുതരമായ വിമർശനമാണ് നിലനിൽക്കുന്നത്. ജനവാസ മേഖലകളിൽ വന്യജീവികൾ കടന്നുകയറുന്നത് തടയാനും അക്രമകാരികളായ മൃഗങ്ങളെ പിടികൂടി തുരത്താനുമുള്ള ഔദ്യോഗിക രക്ഷാ സംവിധാനങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും, ഭരണമാറ്റത്തിന് ശേഷം ഇവയുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാൻ. തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളും ജീവനഷ്ടങ്ങളും ഈ നിഷ്‌ക്രിയത്വത്തിന്റെ തെളിവാണ്. ഭയപ്പാടോടെ കഴിയുന്ന അരക്ഷിതരായ ജനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്യുക എന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്.





























