മുംബൈ : ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ജനങ്ങൾക്ക് ഞങ്ങളിൽ വിശ്വാസം വർദ്ധിച്ചു. സിജെപിയുടെ റോഡ് മാപ്പ് തയ്യാറാക്കും. രാഷ്ട്രീയ പാർട്ടി ആവില്ല. മാധ്യമങ്ങളുടെ സംശയം മാത്രമാണത്. സിജെപിയുടെ പ്രതിഷേധം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ലെന്ന് അഭിജിത്ത് ദീപ്കെ പറഞ്ഞു. സർക്കാരിനെതിരെയും ജുഡീഷ്യറിക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും ജനവികാരം ഉണ്ട്. രാഷ്ട്രീയം അത്രമേൽ മലീമസമായി. ഇഡിയെയും സിബിഐഎയും ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്നു. ജനകീയ മുന്നേറ്റങ്ങൾ ഇനിയും ഉണ്ടാകും. സിജെപി സമ്മർദ്ദ ഗ്രൂപ്പായി തുടരും. സോനം വാങ് ചുക് മാർഗ്ഗദർശിയായി എന്നും തുടരുമെന്നും അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.
നേരത്തെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകന്റെ വിദേശത്തെ ഉന്നത പഠനത്തിനായി വീട്ടുകാർ ചെലവിട്ട പണത്തിന് സ്രോതസില്ലെന്ന വിമർശനത്തിന് മറുപടിയുമായി അഭിജിത്ത് ദീപ്കെ രംഗത്തെത്തിയിരുന്നു. ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പുറത്തുവിട്ടാണ് അഭിജിത്ത് ദീപ്കെയുടെ മറുപടി. അഭിജിത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.




























