ഭുവനേശ്വർ: ഒഡിഷയിൽ സ്കൂൾ ഹോസ്റ്റലിലെ റാഗിംങിനും പീഡനത്തിനുമെതിരെ പരാതി നൽകിയതിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികളെ പത്താം ക്ലാസ് സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഒഡിഷയിലെ റായഗഡ ജില്ലയിലാണ് സംഭവം. എസ്എസ്ഡി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലാണ് പ്രശ്നം. ഹോസ്റ്റൽ മുറികളിൽ വച്ചാണ് മർദ്ദനമുണ്ടായതെന്നാണ് വിവരം. പത്താം ക്ലാസിലെ ഒരു വിദ്യാർഥിയുടെ നേതൃത്വത്തിൽ മറ്റ് ചില സീനിയർ വിദ്യാർഥികൾ 20-ഓളം ഒമ്പതാം ക്ലാസ് വിദ്യാർഥികളെ ഒരു മുറിയിലേക്ക് വിളിച്ചുവരുത്തി ക്രിക്കറ്റ് ബാറ്റുകളും വടികളും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളിൽ നിന്ന് തുടർച്ചയായി റാഗിംങ്ങും പീഡനവും നേരിടുന്നതായി ജൂനിയർ വിദ്യാർഥികൾ ഹെഡ്മാസ്റ്ററോട് പരാതി നൽകിയതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. തുടർന്ന് ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് രക്ഷിതാക്കളെയും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിക്കുകയും റാഗിംങ് പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.




























