കൊച്ചി : കോൺഗ്രസ് വിടുമെന്ന സൂചന നൽകി കെപിസിസി മുൻ വൈസ് പ്രസിഡൻറ് സികെ ശ്രീധരൻ. രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്നും വരും ദിവസങ്ങളിൽ നിലപാട് വ്യക്തമാക്കുമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ടി.പി വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൂടിയായിരുന്ന സി.കെ ശ്രീധരൻറെ ആത്മകഥ കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തതോടെ രാഷ്ട്രീയ മാറ്റ അഭ്യൂഹങ്ങൾക്ക് ശക്തിയേറി.
കെ.പി.സി.സി പുനസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാഞ്ഞതോടെ നേതൃത്വവുമായി ശ്രീധരൻ അകൽച്ചയിലായിരുന്നു. ജീവിതം, നിയമം, നിലപാടുകൾ എന്ന പേരിൽ പുറത്തിറക്കുന്ന ആത്മകഥ പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയതോടെ സി.കെ ശ്രീധരൻ കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിയേറി. അഭ്യൂഹങ്ങളെ ശരിവയ്ക്കുന്നതായിരുന്നു ശ്രീധരൻറെ പ്രതികരണം.
ടി.പി കേസിൽ ഉൾപ്പടെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെന്ന നിലയിൽ സി.പി.ഐ.എമ്മിനെ പലതവണ പ്രതിരോധിത്തിലാക്കിയ സി.കെ ശ്രീധരനെ ആവോളം പുകഴ്ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പുസ്തക പ്രകാശന ചടങ്ങിൽ രാഷ്ട്രീയമില്ലെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിച്ച് പറയുമ്പോഴും വരും ദിവസങ്ങളിൽ സി.കെ ശ്രീധരൻറെ തുറന്നുപറച്ചിൽ എന്തായിരിക്കുമെന്ന രാഷ്ട്രീയ സസ്പെൻസ് നിലനിൽക്കുകയാണ്.





























