കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ പ്രതിയായ മാങ്ങാ മോഷണക്കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഒത്ത് തീർപ്പ് അപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് പോലീസ് ഇന്നലെ കൈമാറിയിരുന്നു. പരാതിക്കാരന് കേസുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി കോടതിയിൽ കഴിഞ്ഞദിവസമാണ് അപേക്ഷ നൽകിയത്.
ഒത്തു തീർപ്പാക്കാനുള്ള നീക്കത്തിനെതിരെ പോലീസ് രംഗത്തുവന്നു. കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് റിപ്പോർട്ട്. മോഷണം നടത്തിയ പ്രതി പോലീസുകാരനാണ് എന്ന വസ്തുത ഗൗരവതരമെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഒത്തു തീർപ്പ് നീക്കത്തിൽ എതിർപ്പറിയിച്ചത്.
കേസ് ഒതുക്കിത്തീർക്കുവാനുള്ള സാഹചര്യം പോലീസ് തന്നെ ഒരുക്കി നൽകിയെന്ന ആക്ഷേപം ശക്തമാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ കേസിൽ 17 ദിവസങ്ങളാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ പച്ചക്കറിക്കടയിൽനിന്നാണ് പോലീസുകാരൻ മാങ്ങ മോഷ്ടിച്ചത്.
മുണ്ടക്കയം വണ്ടൻപതാൽ 10 സെൻറ് കോളനിയിൽ പുതുപ്പറമ്പിൽ പി.ബി. ഷിഹാബാണ് (36) മോഷണക്കേസിൽ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി കോടതിയിൽ മുൻകൂർ ജാമ്യത്തിന് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കാത്തുനിന്നെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. വിൽപ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു. ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.































