എറണാകുളം : അത്യാഹിത വിഭാഗത്തിലെ ചികിത്സ അല്ല എന്ന കാരണം കാണിച്ചുകൊണ്ട് റോഡ് ആക്സിഡന്റിൽ ചികിത്സ നേടിയ ഉപഭോക്താവിന്റെ ക്ലെയിം നിരസിച്ച നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. എറണാകുളം പല്ലാരിമംഗലം സ്വദേശി കെ എം മുഹിയുദ്ധീൻ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കും മെഡിസെപ്പിനും എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2023 ജനുവരി മാസം ജീപ്പുമായി കൂട്ടി ഇടിച്ചുണ്ടായ ആക്‌സിഡന്റിൽ പരാതിക്കാരന്റെ ഇടത് കാലിന് ഗുരുതരമായ പരിക്കുകയുണ്ടായി. ഉടൻതന്നെ അടുത്തുള്ള കോലഞ്ചേരി മെഡിക്കൽ കോളേജിൽ പരാതിക്കാരനെ പ്രവേശിപ്പിക്കുകയും അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്തു. Empannelled ഹോസ്പിറ്റൽ അല്ലാത്തതിനാൽ ഡിസ്ചാർജ് ആയശേഷം ചികിത്സക്ക് ചെലവായ 94,276/- രൂപ ലഭിക്കുന്നതിന് റീ ഇമ്പേഴ്സ്മെന്റ് ന് മെഡിസെപ്പ് സേവന ദാദാക്കളായ ഓറിയൻറൽ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെ Empanneled ചെയ്യാത്ത ഹോസ്പിറ്റലുകളിലെ ചികിത്സക്ക് പണം അനുവദിക്കാനാവില്ല എന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിക്കുകയാണുണ്ടായത്.
ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ മെഡിസെപ് ഗുണഭോക്താവായ പരാതിക്കാരൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. എന്നാൽ പരാതിക്കാരന്റെ ചികിത്സ ഒരു അടിയന്തിര സാഹചര്യത്തിൽ അല്ലായെന്നും കൂടാതെ മെഡിസെപ്പിന്റെ പരാതി പരിഹാര സംവിധാനത്തെ ഉപഭോക്താവ് സമീപിച്ചില്ല എന്നുമുള്ള വിചിത്ര നിലപാടാണ് ഇൻഷുറൻസ് കമ്പനി കോടതിയിൽ സ്വീകരിച്ചത്. 27. 06.2022 ൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റും ഇൻഷുറൻസ് കമ്പനിയും ഒപ്പുവെച്ച MoU പ്രകാരം സ്ട്രോക്ക്, ഹൃദയാഘാതം, റോഡ് ആക്സിഡൻറ് എന്നിവ അടിയന്തിര സാഹചര്യമാണ് എന്നും ഈ സാഹചര്യങ്ങളിൽ empannelled അല്ലാത്ത ഹോസ്പിറ്റലുകളിലെ ചികിത്സക്ക് റീ ഇമ്പേഴ്സ്മെൻറ് അനുവദിക്കും എന്നും വ്യക്തമാക്കിയിട്ടുള്ളത് കോടതി പറഞ്ഞു.
കൂടാതെ ഇൻഷുറൻസ് പോളിസികളുടെ നിബന്ധനകൾ ആൻഡ് കണ്ടീഷനിൽ അവ്യക്തമായ എന്തെങ്കിലും നിബന്ധനകൾ ഉണ്ടെങ്കിൽ അത് ഉപഭോക്താവിന് അനുകൂലമായ തരത്തിൽ വ്യാഖാനിക്കണം എന്ന സുപ്രീംകോടതി ഉത്തരവും ഈ വിഷയത്തിൽ ഉപഭോക്തൃ കോടതി പരിഗണിച്ചു. മെഡിസെപ്പിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങൾ ( Internal Redressal mechanissam ) ഉപയോഗിക്കാതെ നേരിട്ട് കോടതിയെ സമീപിച്ചതിനാൽ പരാതി നിലനിൽക്കില്ലെന്ന ഓറിയന്റൽ ഇൻഷുറൻസിന്റെ വാദം കോടതി തള്ളി. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള പരിഹാരങ്ങൾ മറ്റ് നിയമങ്ങൾക്ക് പുറമെയാണെന്നും (in addition to other remedies) ഉപഭോക്തൃ കോടതികളുടെ അധികാരപരിധിക്ക് ഇത് തടസ്സമല്ലെന്നും സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
അർഹമായ ക്ലെയിമുകൾ വൈകുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുമ്പോൾ ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതം താളം തെറ്റുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഹൈപ്പർ ടെക്നിക്കൽ ആയ കാരണം പറഞ് ക്ലെയിം നിരസിക്കുന്നത് നടപടിക്രമങ്ങളിലെ പിഴവുകൾക്കപ്പുറം അവശ്യ സേവനങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കും. ഉപഭോക്താക്കൾക്ക് അർഹമായത് ലഭിക്കാൻ കോടതിയെ സമീപിക്കേണ്ട അവസ്ഥ ഒഴിവാക്കാൻ, ഇൻഷുറൻസ് ദാതാക്കൾ സഹാനുഭൂതിയോടെയും വ്യക്തമായ കാരണങ്ങളോടെയും സമയബന്ധിതമായും പ്രതികരിക്കണം. ഈ ഉത്തരവ് നഷ്ടപരിഹാരം നൽകാൻ മാത്രമല്ല, ഉപഭോക്താവിൻ്റെ ആത്മാഭിമാനവും വിശ്വാസവും പുനഃസ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഡി.ബി ബിനു അധ്യക്ഷനായ എറണാകുളം ഉപഭോക്തൃ കോടതി വ്യക്തമാക്കി.
മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള അർഹമായ ക്ലെയിം നിഷേധിച്ചതിനും സേവനത്തിലെ അപര്യാപ്തതയ്ക്കും (Deficiency in Service) അന്യായമായ വ്യാപാര നടപടിക്കും (Unfair Trade Practice) ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും മെഡിസെപ്പും പരാതിക്കാരന് ചികിത്സക്ക് ചിലവായ 94,276/- രൂപ 9% പലിശ സഹിതം തിരികെ നൽകാനും കൂടാതെ മാനസിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരമായി 20,000/- രൂപയും കോടതി ചിലവായി 5000/- രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി. തയ്യാറാക്കിയത് Adv. K B MOHANAN
9847445075.
































