തൃശൂർ : മൊബൈൽ ഫോണിന്റെ വാറണ്ടി കഴിഞ്ഞെന്ന സോണി കമ്പനിയുടെ വാദം തള്ളി. പരാതിക്കാരന് ഫോണിന്റെ വിലയായ 7000 രൂപയും 10000 രൂപ നഷ്ടപരിഹാരവും നൽകാൻ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ കുറ്റൂർ സ്വദേശി അനിൽ കുമാർ ടി.ജി. സമർപ്പിച്ച ഹർജിയിലാണ് കൊച്ചിയിലെ സോണി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർക്കെതിരെ നടപടി ഉണ്ടായത്. 7000 രൂപയ്ക്ക് വാങ്ങിയ മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയതോടെ അതിവേഗം ചൂടാകുന്നതും ബാറ്ററി തകരാറുകളും പ്രകടമായിരുന്നു. നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരം ലഭിക്കാത്തതിനാൽ അനിൽ കുമാർ തൃശൂർ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷണർ നടത്തിയ പരിശോധനയിൽ ഫോണിൽ നിർമ്മാണ വൈകല്യം ഉണ്ടെന്ന് കണ്ടെത്തി. വാറണ്ടി കാലാവധി കഴിഞ്ഞെന്ന വാദം എതിർകക്ഷി ഉന്നയിച്ചെങ്കിലും നിർമ്മാണ പിഴവ് തെളിഞ്ഞ സാഹചര്യത്തിൽ അതിന്റെ പേരിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സേവനത്തിലെ വീഴ്ചയായി ഇതിനെ വിലയിരുത്തിയ കോടതി പരാതിക്കാരന് ഫോണിന്റെ വിലയായ 7000 രൂപയും 10000 രൂപ നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടു. പ്രസിഡണ്ട് സി.ടി. സാബുവും മെമ്പർമാരായ ശ്രീജ എസ്., ആർ. റാം മോഹൻ എന്നിവരും ചേർന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി.





























