തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും ഏറ്റുമുട്ടിയതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥയായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും തുടർന്ന് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പര്ക്കേറ്റു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് സമരത്തിനിടെ കുഴഞ്ഞുവീണു. സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ ഫ്ലക്സ് ഉയർത്തി. മന്ത്രിമാരുടെ ചിത്രങ്ങൾ പതിച്ച വാഴപ്പിണ്ടിയും സെക്രട്ടേറിയറ്റ് പരിസരത്തേക്ക് വലിച്ചെറിഞ്ഞു. പോലീസ് സേന ക്രമസമാധാനം തകർക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
പോലീസ് വിദ്യാർത്ഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുകയാണെന്നും പോലീസ് തന്നെയാണ് ക്രമസമാധാനം തകർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പോലീസ് നടപടിയെ ന്യായീകരിക്കുകയാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. എസിപിയുടെ കോളറിൽ പിടിച്ചെന്ന തരത്തിൽ ‘ശുദ്ധകളവ്’ പ്രചരിപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രവർത്തകരെ അനുനയിപ്പിക്കാൻ മുൻ മന്ത്രി വി. ശിവൻകുട്ടിയും ജില്ലാ സെക്രട്ടറി വി. ജോയിയും ഉൾപ്പെടെയുള്ള നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിലെത്തി.































