ന്യൂഡൽഹി : ജെഎൻയുവിൽ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ക്യാമ്പസിൽ വ്യാപകമായി കല്ലേറ് നടക്കുകയാണ്. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതു സംഘടനകളുടെ ആരോപണം. എബിവിപി പ്രവർത്തകരെ ഇടത് സംഘടന പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് എബിവിപിയും ആരോപിച്ചു. നിലവിൽ ക്യാമ്പസിൽ സംഘർഷ സാഹചര്യം തുടരുകയാണ്. സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പുലർച്ചെ മൂന്ന് മണി മുതലാണ് കല്ലേറുണ്ടായത്.
കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഡൽഹി പോലീസ് കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. പോലീസ് കാമ്പസിനകത്ത് തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്‌കാസ്റ്റിനിടെയാണ് വൈസ് ചാൻസലര്‍ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്‍റെ വിവാദ പ്രസ്താവന. ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്‌കാസ്റ്റിലെ പ്രസ്‌താവനകൾ ജാതീയമായതും സർവകലാശാലയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും വിദ്യാർഥി യൂണിയൻ പറഞ്ഞു. വൈസ് ചാൻസലറുടെ രാജി ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർഥി സംഘടനകളോടും യൂണിയനുകളോടും സർവകലാശാലകളോടും ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം ഇല്ലാതാക്കുന്നതിനായി യുജിസി പുറത്തിറക്കിയ ചട്ടങ്ങൾ യുക്തിരഹിതമെന്ന് വിസി പറഞ്ഞിരുന്നു. സ്ഥിരമായ ഒരു ഇരവാദം ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ വാദം ഉപയോഗിച്ച് ഒരാൾക്ക് ഒരിക്കലും പുരോഗമിക്കാൻ കഴിയില്ല. കറുത്ത വംശജർ ഉയർത്തിയിരുന്ന വാദമാണത്. ഈ ഇരവാദം ദലിതർ ഇവിടേക്ക് കൊണ്ടുവന്നു. ഇതൊരു താൽക്കാലിക മയക്കുമരുന്നാണെന്നുമായിരുന്നു വിസിയുടെ പ്രതികരണം. അതേസമയം പോഡ്‌കാസ്റ്റിൽ നിന്ന് ചില ഭാഗങ്ങളെടുത്ത് പ്രചരിപ്പിക്കുകയാണെന്നാണ് വൈസ് ചാൻസലര്‍ പറയുന്നത്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ഭ്രാന്തന്മാരായി വിസി വിശേഷിപ്പിച്ചതും വിവാദമായിരുന്നു. എല്ലാ സർവകലാശാലകളിലും ഭ്രാന്തന്മാർ ഉണ്ടെന്നും അവരൊന്നും സർവകലാശാലയുടെ സവിശേഷതയെ നിർവചിക്കുന്നില്ല എന്നുമായിരുന്നു പരാമര്‍ശം.





























