ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടുകൾ വെള്ളത്തിൽ മുങ്ങി ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞ് കുട്ടനാട്ടിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപ ധനസഹായം അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഡിവൈഎഫ്ഐ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വിജിനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. കുട്ടനാട്ടിലെ 42,000 ത്തിൽ അധികം ജനങ്ങൾക്കാണ് പതിനായിരം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉള്ളത് കഴിഞ്ഞ ഒരു മാസത്തോളമായി ഇവർ ഇതിനായി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി നടക്കുകയാണ്.
എന്നാൽ അർഹരെ കണ്ടെത്തുന്നതിന് കൃത്യമായ കണക്കെടുപ്പ് പോലും ഇനിയും നടത്തിയിട്ടില്ല അതുകൊണ്ട് നഷ്ടപരിഹാരം നൽകാൻ കഴിയുന്നില്ല എന്നുള്ളതാണ് ഉദ്യോഗസ്ഥർ പറയുന്നത്. വെള്ളപ്പൊക്കത്തെ അതിജീവിച്ചു വന്ന ജനങ്ങൾക്ക് സർക്കാർ വാഗ്ദാനം നൽകിയ നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് ആണ് ഡിവൈഎഫ്ഐ ഇന്ന് കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയത് മാർച്ച് പോലീസ് തടഞ്ഞു ഇത് അൽപ്പനേരത്തേക്ക് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സർക്കാർ പ്രഖ്യാപനങ്ങൾ പാഴ്വാക്കുകൾ ആണെങ്കിൽ മന്ത്രിമാരെ തെരുവിൽ നേരിടേണ്ടി വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകി.






























