റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍റിലും പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. മാലിന്യങ്ങളും മലിനജലവും കെട്ടിക്കിടക്കുന്നതുമൂലം സ്റ്റാന്റിലൂടെ യാത്രക്കാർക്ക് നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. പ്രതിദിനം 108 സ്വകാര്യ ബസുകളാണ് ഈ സ്റ്റാന്റിൽ വന്നുപോകുന്നത്. ഇതിനുപുറമേ നിരവധി കെ.എസ്.ആർ.റ്റി.സി ബസുകളും ഈ സ്റ്റാന്റിനെ ആശ്രയിക്കുന്നുണ്ട്. ദിവസേന നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു ബസ് സ്റ്റാന്റ് അധികൃതരുടെ അനാസ്ഥ മൂലം വൃത്തിഹീനമായി കിടക്കുന്നത് യാത്രക്കാരില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
പഴവങ്ങാടി പഞ്ചായത്തിൽ ശുചീകരണത്തിനായി സ്വീപ്പർമാരുണ്ടെങ്കിലും അവർ ഈ ഭാഗം വൃത്തിയാക്കാൻ എത്താറില്ലെന്നാണ് ആക്ഷേപം. അടുത്തകാലം വരെ പകരക്കാരെ നിയോഗിച്ച് യാർഡും നിരത്തുകളും തൂത്തുവാരി വൃത്തിയാക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം താൽക്കാലിക സംവിധാനങ്ങളും നിലച്ചിരിക്കുകയാണ്. പകർച്ചവ്യാധികൾ തടയുന്നതിനായി ‘ഡ്രൈ ഡേ’ ആചരിക്കണമെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുകയും നിർദ്ദേശം നൽകുകയും ചെയ്യുമ്പോഴാണ് അധികൃതരുടെ മൂക്കിനു താഴെ ഇട്ടിയപ്പാറ ബസ് സ്റ്റാന്റിൽ ഇത്തരമൊരു ഗുരുതരമായ ആരോഗ്യപ്രശ്നം നിലനിൽക്കുന്നത്. പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന ഈ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.





























