ചെങ്ങന്നൂര്‍ : പാഴ് വസ്തുക്കളിൽ നിന്ന് കൗതുകമുണർത്തുന്ന കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുകയണ് കൊച്ചി തോപ്പുംപടി കഴ്ത്തുമുട്ടു, എഴിയ്ക്കല്‍ വീട്ടില്‍ ക്ലീറ്റസ് എന്ന വര്‍ഗീസ് ഉമ്മന്‍ (67). വിറകായിമാറുന്ന വേരുകളിലും ലക്ഷണമൊത്ത വൃക്ഷ ശിഖരങ്ങളിലും തൊലിയിലും ഇലയിലുമെല്ലാം കലയുടെ കൈപ്പുണ്യം തീര്‍ക്കുകയാണ്. ചെങ്ങന്നൂർ പേരിശേരി, എഴിയ്ക്കൽ കുടുംബാംഗമാണ് ക്ലീറ്റസ്. പ്രവാസ ജീവിതത്തിനിടെ കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു.
ബൈബിള്‍ കഥയെ അടിസ്ഥാനമാക്കി മരത്തിന്റെ തൊലിയില്‍ തീര്‍ത്ത ‘ലാസ്റ്റ്സപ്പര്‍ ‘ (അവസാനത്തെ അത്താഴം), മാതാവും ഉണ്ണിയേശുവും, മുള്‍ക്കിരീടം ചൂടിയ ക്രിസ്തുദേവന്റെ കരുണാദ്രമായ ശിരസ് എന്നിവയും വേരുകളിൽ തീർത്ത വൈവിധ്യങ്ങളായ ശില്പങ്ങൾ, മരത്തടിയിൽ പണിത വ്യത്യസ്ഥ ഡിസൈനുകളിലുള്ള സ്റ്റാൻഡുകൾ, ഫ്‌ളവർ ബേസിനുകൾ, ഇലകളിലും പലകകളിലും മറ്റും ചെയ്ത ബഹുവർണ പെയിന്റിങ്ങുകൾ തുടങ്ങിയ കരകൗശലരൂപങ്ങളും സൃഷ്ടികളും ഏറെ ശ്രദ്ധേയമാണ്.
ചിരട്ടകൾ , പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ചില്ലുകുപ്പികൾ, പേപ്പർ ക്ലോത്ത് , തെങ്ങിൻകൊതുമ്പുകൾ, ഉണക്കത്തേങ്ങകൾ , ചകിരി, ജൂട്ട് , ഉണങ്ങിയ ഇലകൾ തുടങ്ങി നാം പാഴ് വസ്തുക്കളെന്നു കരുതി വീട്ടിലും തൊടിയിലും കുപ്പയിലും മറ്റും വലിചെറിയുന്ന വസ്തുക്കളെന്തും ഇദ്ദേഹത്തിന്റെ കരവിരുതിലൂടെ കൗതുകമുണർത്തുന്ന മനോഹര സൃഷ്ടികളായി മാറുന്നു.
ചെറുപ്രായത്തിൽത്തന്നെ കലകളോട് ഏറെ താല്പര്യമുണ്ടായിരുന്നു. ആ വാസന ഭാവിയിൽ കരകൗശല വസ്തുക്കളുടെ നിർമാണത്തിന് കാരണമായിത്തീരു കയായിരുന്നു. അതിനു പ്രചോദനമായിത്തീർന്നതാകട്ടെ , നാട്ടിലെ പ്രൈമറി വിദ്യാഭ്യാസ കാലത്ത് സ്കൂളിൽ നിന്നു ലഭിച്ച പ്രാഥമിക പരിശീലനമാണ്. ഒന്നു മുതൽ ആറു വരെയുള്ള പഠന കാലത്തായിരുന്നു അത്. ആഴ്ചയിൽ ഒരു പീരീയഡ് പ്രവൃത്തിപരിചയമായിരുന്നു. തയ്യൽ, ആർട്സ് ആന്റ് പെയിന്റിങ് , കാർപ്പെന്ററി വർക്ക്സ് എന്നിവയിലായിരുന്നു പരിശീലനം.
അല്പമായി അന്നുണ്ടായിരുന്ന നൈസർഗിക വാസനയ്ക്കു പുറമെ , അന്നു ലഭിച്ച ആ പരിശീലനം പക്ഷേ, പൊടി തട്ടിയെടുത്തത് കൊളേജ് വിദ്യാഭ്യാസത്തിനു ശേഷം നീണ്ട 32 വർഷത്തെ ഗൾഫ് ജീവിതത്തിനിടെയായിരുന്നു. ചുട്ടുപഴുത്ത മണലാരണ്യത്തിലെ ജീവിതം സമ്മാനിക്കുന്ന വിരസത അകറ്റിയത് ജോലിക്കിടെ വീണു കിട്ടുന്ന അപൂർവ്വ നിമിഷങ്ങളിൽ ഇത്തരം കലാസൃഷ്ടികൾ ചെയ്യു മ്പോഴായിരുന്നു.
ഉപയോഗശൂന്യമായ പാഴ് വസ്തുക്കൾ മണ്ണിനും പ്രകൃതിക്കും ഭീഷണിയാകുമ്പോൾ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഉപയോഗിച്ചു കളയുന്ന അവശിഷ്ട വസ്തുക്കൾ ഭൂമിയിൽ നിക്ഷേപിക്കാതെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്റെ മാതൃക കൂടിയാണ് ഇത്തരം പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പമുള്ളത് ഭാര്യ സുമ തന്റെ സർഗ്ഗസൃഷ്ടികൾക്ക് കലവറയില്ലാത്ത പിന്തുണയാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.