തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പുതിയ സംഭവവികാസങ്ങളിലും മുൻ ഡിജിപി ലോകനാഥ് ബെഹ്റക്കെതിരെ അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്. പുതിയ മൊഴികളുടെ അടിസ്ഥാനത്തിൽ കെ സുധാകരനെ പ്രതി ചേർത്തപ്പോഴും പുരാവസ്തുക്കളുടെ സംരക്ഷണം എന്ന പേരിൽ മോണ്‍സന്‍റെ വീട്ടിൽ ബെഹ്റ പോലീസ് കാവൽ അനുവദിച്ചതിലെ കള്ളകളികൾ ഇനിയും പുറത്തുവന്നിട്ടില്ല. പോലീസ് സംരക്ഷണവും, പുരാവസ്തു മൂല്യവും ഉയർത്തിക്കാട്ടിയാണ് പലരിൽ നിന്നായി 20കോടിയോളം രൂപ മോൻസണ്‍ തട്ടിച്ചത്.
മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതും വിഐപി സുഹൃദ് വലയം ഉണ്ടാക്കുന്നതും തന്‍റെ പുരാവസ്തു ശേഖരത്തിന്‍റെ മറവിലാണ്. പുരാവസ്തു ശേഖരവും കോടാനുകോടികളുടെ മൂല്യവും പറഞ്ഞ് പറ്റിച്ചാണ് ബിസിനസുകാരായ അനൂപ് അഹമ്മദ്, ഷമീർ, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരിൽ നിന്നും ബിസിനസ് ഷെയറായി പത്ത് കോടി രൂപ തട്ടിച്ചത്. ഇവരിൽ നിന്ന് വീണ്ടും 25ലക്ഷം വാങ്ങി പറ്റിച്ച കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ പുതിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റിലായത്. എന്നാൽ ഇപ്പോഴും മോൻസനെ തട്ടിപ്പുകൾക്ക് സഹായിച്ചെന്ന് പ്രതിപക്ഷമടക്കം ആരോപിക്കുന്ന മുൻ ഡിജിപി ലോകനാഥ് ബഹ്റക്കെതിരെ അന്വേഷണമില്ല.





























