തിരുവനന്തപുരം : കേന്ദ്രസർക്കാർ ചില സംസ്ഥാനങ്ങളെ കണ്ണിലെ കരടായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പോലും നിരാകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രഷറി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമകാര്യങ്ങൾക്ക് കേന്ദ്രത്തിന്റെ നയമല്ല കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ മേൽ മെക്കിട്ടുകേറുന്ന മനോഭാവം ശരിയല്ല. കേന്ദ്രത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് വരുമാനം വിതരണം ചെയ്യുന്നത്. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് കേന്ദ്രത്തിന്റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല കാര്യങ്ങളിലും കേന്ദ്രത്തിൽ നിന്നും കേരളത്തിന് ദുരനുഭവങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളൂ. കേന്ദ്രസർക്കാർ അനുമതി നൽകേണ്ട കാര്യങ്ങളുണ്ട്. എയിംസ് വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഓരോ തവണയും നടപ്പാക്കുമെന്ന് തോന്നുമെങ്കിലും കേരളത്തിന് നിരാശയാണുണ്ടായത്. ഒരു സംസ്ഥാനത്തിനോട് ഏത് രീതിയിൽ നീതി കേട് ചെയ്യാമെന്നതിന്റെ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.