പിണറായി : അനാവശ്യ എതിര്‍പ്പിനു മുന്നില്‍ ജനങ്ങള്‍ക്കാവശ്യമുള്ള ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ വേണ്ട എന്നതാണ് യുഡിഎഫ് നിലപാട്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണ് ചോദ്യം. കഴിഞ്ഞ അഞ്ചുവര്‍ഷം വികസന പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ചിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തിന്റെ 82–-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭാവികൂടി കണ്ടാണ് അര്‍ധ അതിവേഗ റെയില്‍പാത വിഭാവനംചെയ്തത്. എല്‍ഡിഎഫിന്റെ കാലത്ത് അത്തരമൊരു പദ്ധതി വേണ്ടെന്നുമാത്രമാണ് യുഡിഎഫിന്റെ ഉള്ളിലിരിപ്പ്. കോവളം മുതല്‍ ബേക്കല്‍വരെയുള്ള ജലപാതയും യാഥാര്‍ഥ്യമാകുകയാണ്. മലബാറില്‍ ചെറിയഭാഗം മാത്രമാണ് ഇനി യോജിപ്പിക്കാനുള്ളത്. അതുകൂടി വരുന്നതോടെ ടൂറിസം മേഖലയിലുള്‍പ്പെടെ വന്‍ കുതിച്ചുചാട്ടമുണ്ടാകും. തീരദേശപാതയും മലയോര ഹൈവേയും കേരളത്തിന്റെ വികസനത്തില്‍ മറ്റൊരു നാഴികക്കല്ലാണ്. നവകേരളസൃഷ്ടിയുടെ ഭാഗമാണിത്.
ഞങ്ങള്‍ ഇതിന്റെ കൂടെയില്ലെന്നാണ് ചിലര്‍ പറയുന്നത്. ഇങ്ങനെ പറയുന്നവരോ ടൊപ്പം നേരത്തെ കൂടെയുണ്ടായിരുന്നവര്‍പോലും ഇപ്പോഴില്ല. തെറ്റായ കാര്യങ്ങളാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ശരിയായ കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കുന്നുവെന്നതാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. വര്‍ഗീയ പാര്‍ടികള്‍ക്ക് അഴിഞ്ഞാടാന്‍ കഴിയാത്ത സംസ്ഥാനമെന്ന നിലയിലാണ് കേരളം തലയുയര്‍ത്തിനില്‍ക്കുന്നത്. ഇതിന് കോട്ടം തട്ടിക്കാനാവുമോ എന്ന് ചിലര്‍ നോക്കുന്നുണ്ട്.
രാജ്യത്ത് ആര്‍എസ്‌എസ് ഉണ്ടാക്കുന്നത് ഭീതിജനകമായ സാഹചര്യമാണ്. ഇവിടെ ജീവിക്കാനാകുമോ എന്ന ആശങ്കപോലും പലയിടങ്ങളിലും ഉയരുന്നു. ഇതിനെ നേരിടാന്‍ ഞങ്ങള്‍ക്ക് കരുത്തുണ്ട് എന്ന നിലയിലാണ് എസ്ഡിപിഐ നീക്കം. വര്‍ഗീയതയെ മതനിരപേക്ഷതകൊണ്ടാണ് നേരിടേണ്ടത്. മുസ്ലിംലീഗും രാഷ്ട്രീയപാര്‍ട്ടിയെന്ന സ്വഭാവം വിട്ട് മറ്റൊരു മേലങ്കി അണിയാന്‍ശ്രമിക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു. എല്‍ഡിഎഫിനൊപ്പം ജനങ്ങള്‍ അണിനിരക്കുന്നത് എങ്ങനെ തകര്‍ക്കാമെന്ന നീക്കത്തിന്റെ ഭാഗമാണ് വര്‍ഗീയത ഇളക്കിയുള്ള ഇത്തരം നീക്കങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.