തിരുവനന്തപുരം : പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും പ്രവര്‍ത്തനം ഫലപ്രദമാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍നിയമ ലംഘനം, ഉയര്‍ന്ന തൊഴില്‍ സമയവും കുറഞ്ഞ വേതനവും, മറ്റുവിധത്തിലുള്ള വേതന ചൂഷണം, അര്‍ഹിക്കുന്ന ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും നല്‍കാതെയുള്ള പിരിച്ചുവിടല്‍ തുടങ്ങിയ കോവിഡ് കാലത്ത് വലിയതോതില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ കോണ്‍സുല്‍ സംവിധാനങ്ങള്‍ക്ക് കാര്യമായ ഇടപെടലിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ‘എംബസികളോട് ചേര്‍ന്നുനിന്ന പ്രവാസി സംഘടനകള്‍ ഇക്കാലത്ത് കുറെയേറെ ഇടപെടലുകളും സഹായങ്ങളും എത്തിച്ചു. ഈ സംഘടനകള്‍ക്ക് എംബസി അംഗീകാരമില്ല. അതിനാല്‍തന്നെ കോണ്‍സുല്‍ സേവനങ്ങളില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണ്’, മുഖ്യമന്ത്രി വ്യക്തമാക്കി.
‘കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് മടങ്ങിയ പ്രവാസികളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സമഗ്ര നയമുണ്ടായില്ല. പ്രഖ്യാപിച്ച ഏക പദ്ധതി സ്വദേശി സ്‌കില്‍ കാര്‍ഡായിരുന്നു. തിരികെയെത്തിയവരുടെ നൈപുണ്യ വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ദാതാക്കള്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. രണ്ടുവര്‍ഷം പിന്നിട്ടിട്ടും കാര്യമായ ചലനമുണ്ടാക്കാന്‍ പദ്ധതിക്കായില്ല. കേരളം മുന്നോട്ടുവച്ച 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യവും നിരാകരിച്ചു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.