തിരുവനന്തപുരം: വോട്ടെടുപ്പിന് 5 നാൾ മാത്രം ശേഷിക്കെ സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്. സംസ്ഥാന പര്യടനം കഴിഞ്ഞ് ഇന്നുമുതൽ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്തായിരിക്കും. പുതിയ ഭരണം വരട്ടെയെന്ന് ഒരു വിഭാഗം ശക്തമായി പറയുന്നത് കൂടി പരിഗണിച്ചാണ് സർക്കാരിൻ്റെ ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നി നിൽക്കാൻ എൽഡിഎഫ് നേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സിപിഎം അണികള്‍ക്കും നേതാക്കള്‍ക്കും ക്യാപ്റ്റനായിരുന്നു. ഇന്നും പിണറായി ക്യാപ്റ്റന്‍ സ്ഥാനത്താണെങ്കിലും ആരും പരസ്യമായി വിളിച്ചിരുന്നില്ല. പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുമ്പോൾ പ്രമുഖ നേതാക്കള്‍ വീണ്ടും അദ്ദേഹത്തെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചു തുടങ്ങി.
മൂന്നാം സര്‍ക്കാരിനായി പിണറായി വോട്ട് ചോദിക്കുമ്പോള്‍ എല്‍ഡിഎഫിന്‍റെ ഒരെയൊരു നേതാവ് പിണറായി മാത്രമാണെങ്കിലും ക്യാപ്റ്റന്‍ വിളി സജീവമല്ല. സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കി പിണറായി കണ്ണൂരിലെത്തി, ഇന്നലെ മുന്‍മന്ത്രി കെ രാധാകൃഷ്ണന്‍റെ പോസ്റ്റും പേരാവൂര്‍ സ്ഥാനാര്‍ഥി കെകെ ഷൈലജയുടെ പോസ്റ്റും പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ തവണത്തെ ക്യാപ്റ്റന്‍ വിളിയും ഇത്തവണ വിളിക്കാതിരിക്കുന്നതും ചര്‍ച്ചയാകുന്നതിനിടെയാണ് മുതിര്‍ന്ന നേതാക്കളുടെ ഓര്‍മപ്പെടുത്തല്‍.






























